തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വാദപ്രതിവാദങ്ങള്‍. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ യോഗത്തില്‍ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞു.

മന്ത്രിമാരെ പാര്‍ട്ടി എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അറിയിച്ചു. മന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു കൗണ്‍സിലിലെ വിമര്‍ശനം. എന്നാല്‍, എക്സിക്യൂട്ടീവില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ എക്സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഒന്നല്ല, ഒരായിരം പിണറായിമാര്‍ പുറത്തുണ്ടെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു. സിപിഎം-സിപിഐ നേതാക്കള്‍ ജനഹൃദയങ്ങളില്‍ നിന്ന് അകന്നു. സിപിഎം-സിപിഐ പാര്‍ട്ടികളുടെ അടിത്തറ തകര്‍ന്നു. ബൂത്തിലിരിക്കാന്‍ ആളില്ലാത്തിടത്ത് പോലും ബിജെപി വോട്ട് പിടിച്ചു. കേരളത്തിലെ ഇടതുപക്ഷം ഇങ്ങനെ പോയാല്‍ ബംഗാളിന്റെ പാതയിലെന്നും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ധനവകുപ്പിനെതിരെയും കടുത്ത വിമര്‍ശനമാണുണ്ടായത്. തോല്‍വി വിലയിരുത്തുന്നവര്‍ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.

നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്.

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. ഒരു ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്‌തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.