തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോൺഗ്രസ് (ബി) ഔദ്യോഗികമായി ആവശ്യപ്പെട്ടു. നിലവിൽ സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേശ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചു.

സിനിമാ വകുപ്പും കൂടി ലഭിക്കാൻ ഗണേശ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനത്തിനൊപ്പം സിനിമാ വകുപ്പും ഗണേശ് കൈകാര്യം ചെയ്തിട്ടുണ്ട്. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗത വകുപ്പാണ് ഗണേശ് കുമാറിന് നൽകുകയെന്നാണ് റിപ്പോർട്ട്.

നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ് കുമാറും 29ന് വൈകിട്ട് 4ന് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. സോളാർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും.

ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു. ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമായിരിക്കുമെന്നും ഗണേശ് പറഞ്ഞു.

2001 മുതൽ പത്തനാപുരത്തിന്റെ പ്രതിനിധിയായിരുന്നു കെ ബി ഗണേശ് കുമാർ. 2001 ൽ എ കെ ആന്റണി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങൾക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി.