തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്നും ഗവർണർ പരിഹസിച്ചു. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു.

കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.

കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാർ. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.