ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകാരം നൽകിയിരിക്കുന്നത്. കെപിസിസി സമർപ്പിച്ച പട്ടിക പൂർണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാൻഡ് തിരിച്ചയിച്ചിരുന്നു.

കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നേരത്തെ അയച്ച പട്ടിക പരാതിമൂലമാണ് ഹൈക്കമാൻഡ് തള്ളിയത്. കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.

ഒരു ബ്ലോക്കിൽ നിന്ന് ഒരാൾ എന്ന നിലയിൽ യുവാക്കളും വനിതകളും പട്ടികയിൽ ഉൾപ്പെടുന്നു. ഒപ്പം, ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചത്. പുതിയ പട്ടികയിലുള്ള 280 പേർക്കാകും കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടാകുക.

പരാതികൾ പരിഹരിച്ച് ഗ്രൂപ്പുകൾക്കിടയിൽ ധാരണയാക്കിയിട്ടാണ് വീണ്ടും പട്ടിക അയച്ചത്. ഇതിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാൻഡ് അംഗീകാരം നൽകുകയും കെപിസിസി പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തത്. എഴുപത്തഞ്ചോളം പുതുമുഖങ്ങൾ പട്ടിയകയിലുണ്ടായേക്കുമെന്നാണ് സൂചന.

ഭാരത് ജോഡോ യാത്രയ്ക്ക് വൻ വരവേൽപ്പ് നൽകുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പാർട്ടിക്ക് മൊത്തത്തിൽ ഒരു ഉണർവ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോൾ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.