തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുത പരിശോധിക്കാനുള്ള മാത്യു കുഴൽനാടന്റെ വെല്ലുവിളി സ്വീകരിക്കാതെ തോമസ് ഐസക്ക് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. ജിഎസ്ടി കണക്കുകൾ പരിശോധിക്കുന്നതിന് ക്ഷണിച്ച നടപടിയാണ് തള്ളിയത്. കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക എന്നാണ് ഐസക്ക് വ്യക്തമാക്കിയ കാര്യം. ഇതിന് മറുപടിയായി അതിബുദ്ധി വേണ്ട കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ എന്ന പോസ്റ്റുമായി കുഴൽനാടനും രംഗത്തെത്തി.

തന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയാണെന്ന് കരുതേണ്ട. വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ തുക രണ്ടുകമ്പനികൾ തമ്മിലുള്ള സുതാര്യ ഇടപാടെന്നും സേവനത്തിനുള്ള പണമെന്നും ഉള്ള സിപിഎം ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കാനാണ് ഐജിഎസ്ടി കണക്കുകൾ പുറത്തുകൊണ്ടുവന്നതെന്ന് മൂവാറ്റുപുഴ എം എൽ എ പറഞ്ഞു. ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ.

ഇനി ഐസക്് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും താൻ സ്വാഗതം ചെയ്യുമെന്നും മാത്യു കുഴൽനാടൻ ഫേസബുക്ക് പോസ്റ്റിൽ പറഞ്ഞു.

മാത്യു കുഴൽനാടന്റെ പോസ്റ്റ്:

ഐസക് സാറേ..

അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ. എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നതുകൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട.

വീണ CMRL ൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ.

ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്ക് കാക്കുന്നു..
പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും..
അപ്പോ വാദം ഇനിയും തുടരാം..
Now its your turn..

തോമസ് ഐസക്കിന്റെ പോസ്റ്റിൽ നിന്ന്:

ഒരു വക്കീലും ഇങ്ങനെ കേസു വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബെംഗളൂരുവിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും സിഎംആർഎൽ കമ്പനിയുമായി കൺസൾട്ടൻസി സർവീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി സിഎംആർഎൽ മാസംതോറും നൽകുന്ന കൺസൾട്ടൻസി / മെയിന്റനൻസ് സർവീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവർത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴൽനാടന്റെ പത്രസമ്മേളനം.

അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജിഎസ്ടി അടച്ചിട്ടില്ല. അവർ സർവീസ് സപ്ലൈയർ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴൽനാടനും വാദമില്ല. മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവീസ് ടാക്സ് അല്ലെങ്കിൽ ജിഎസ്ടി നൽകിയേ തീരൂ.

ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു. ഇനിയുള്ളത് ജിഎസ്ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജിഎസ്ടി രജിസ്റ്റ്രേഷനാണ്. വീണയ്ക്കും കമ്പനിക്കും പ്രത്യേകം ജിഎസ്ടി രജിസ്റ്റ്രേഷൻ ഉണ്ട്. രണ്ട് രജിസ്റ്റ്രേഷനിൽനിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂർണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടിക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം.

എന്തിനാണ് കുഴൽനാടൻ ഇത്ര വളഞ്ഞവഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉന്നയിച്ചത്.

1) വരവിൽ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.

2) അങ്ങനെ ആർജിച്ച ചിന്നക്കനാലിലെ സ്വത്തിൽ നിയമവിരുദ്ധമായാണ് റിസോർട്ട് പ്രവർത്തിപ്പിക്കുന്നത്.

3) ഭൂമി രജിസ്റ്റ്രേഷൻ ചെയ്തപ്പോൾ പൂർണമായ നികുതി നൽകിയിട്ടില്ല.

ഇവയ്ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നൽകുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജിഎസ്ടി പ്രത്യാരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൾ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജിഎസ്ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങുതന്നെ മറുപടി പറയുക.