തിരുവനന്തപുരം: തന്നെ സംഘിയാക്കാൻ തുനിഞ്ഞിറങ്ങിയ സിപിഎം രാജ്യസഭാംഗം എളമരം കരീമിനെ പൊളിച്ചടുക്കി എൻ കെ പ്രേമചന്ദ്രൻ എംപി. മോദിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ കരീം ഉയർത്തിയ വിമർശനത്തിനാണ് പ്രേമചന്ദ്രൻ വായടപ്പിക്കുന്ന മറുപടി നൽകിയത്. പാർലമെന്റിൽ കേന്ദ്രസർക്കാറിന്റെ ധവള പത്രത്തിനെതിരെ താൻ രൂക്ഷ വിമർശനം ഉയർത്തുമ്പോൾ സംഘപരിവാർ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എളമരം കരീമെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

ബിഎംഎസ് പരിപാടിയിൽ പങ്കെടുത്ത എളമരമാണ് തന്നെ വിമർശിക്കുന്നത്. ധവളപത്രത്തിനെതിരെ താൻ സംസാരിക്കുമ്പോൾ എളമരം ബിഎംഎസ് പരിപാടിയിലാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. അവിടെ നിന്നു ചായയും കുടിച്ചിറങ്ങി വന്നാണ് വിമർശനം. ആ സമയം ബ്രിട്ടാസും ഖാർഗെയും അടക്കമുള്ളവർ പാർലമെന്റിൽ വിമർശനം ഉന്നയിക്കുകയായിരുന്നു.

സിപിഎം കേന്ദ്രകമ്മറ്റി അംഗം നടരാജൻ ഭക്ഷണസമയത്ത് അവിടെ വന്നു എന്നും നടരാജൻ മോദിക്കൊപ്പം ഫോട്ടോയെടുത്തത് ബിജെപിയിൽ ചേരാൻ വേണ്ടിയാണോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു. നേരത്തെ എൻ.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി എളമരം കരീമാണ് ആദ്യം രംഗത്തുവന്നത്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽപങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദവിരുന്നിനായല്ല വിളിച്ചതെന്നും പ്രേമചന്ദ്രൻ വ്യക്തമക്കി. പ്രധാനമന്ത്രി വന്നപ്പോൾ നേരെ പാർലമെന്റ് ക്യാന്റീനിലേക്ക് പോയി. അവിടെ വേറെയും നിരവധി പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നു. താൻ ആദ്യമായിട്ടാണ് കാന്റീനിൽ വരുന്നത് എന്ന് മോദി പറഞ്ഞു. ഒരക്ഷരം രാഷ്ട്രീയം ഭക്ഷണത്തിനിടെ മോദി പറഞ്ഞില്ലെന്നും കൊല്ലം എംപി പറഞ്ഞു.

വളരെ വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐ എം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും.

താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമർശിച്ചു. തനിക്കെതിരെ സിപിഎം വ്യാജ വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ലെന്നു അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.

രാഷ്ട്രീയം വേറെ സൗഹൃദം വേറെ. തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ പിണറായി വിജയനെ മകന്റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയിൽ സർക്കാരിനെ വിമർശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു. ജനത്തിന് എല്ലാം അറിയാമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്‌നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.