കൊല്ലം: കാനം രാജേന്ദ്രൻ വാളെടുത്തപ്പോൾ കുട്ടി സഖാക്കൾ അകത്തായി. എസ്എൻ കോളജിൽ എഐഎസ്എഫ് പ്രവർത്തകരായ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും അവർക്ക് ജാമ്യം കിട്ടാനുള്ള കള്ളക്കളി സജീവമാണ്. ഇതേ കോളജിൽ ബിരുദ വിദ്യാർത്ഥികളായ ഗൗതം, രഞ്ജിത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്യും. അതിന് ശേഷം അതിവേഗ ജാമ്യം ഉറപ്പാക്കാനാണ് നീക്കം.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ മേൽക്കോയ്മ തകർത്തതോടെയാണ് എഐഎസ്എഫിനെതിരെ രണ്ടിടത്ത് എസ്എഫ്‌ഐ അക്രമവും അഴിഞ്ഞാട്ടവും നടത്തിയത്. കൊല്ലം എസ്എൻ കോളജ്, അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. അക്രമം നടത്തിയവരെ രക്ഷിക്കാനായിരുന്നു പൊലീസ് ശ്രമം. ഇതോടെ സിപിഐ സെക്രട്ടറിയാ കാനം രാജേന്ദ്രൻ പ്രശ്‌നത്തിൽ ഇടപെട്ടു. അക്രമികളെ അറസ്റ്റു ചെയ്‌തേ മതിയാകൂവെന്ന് നിലപാട് എടുത്തു. ഇതോടെയാണ് അറസ്റ്റുണ്ടായത്.

സിപിഐയുടെ ശക്തി കേന്ദ്രമാണ് കൊല്ലം. ഇവിടെയാണ് എ ഐ എസ് എഫുകാർക്ക് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്‌ഐക്കാർ ക്രൂരമായി ആക്രമിച്ചു. കത്തിയും കമ്പിവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 2 പേരെ കൊല്ലം ഗവ. മെഡിക്കൽ കോളജിലും 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിലാണ്.

എസ്എൻ കോളജിൽ എസ്എഫ്‌ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ട 2 വിദ്യാർത്ഥിനികളെ ഏറെക്കഴിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎയും മറ്റു നേതാക്കളും എത്തിയാണു പ്രിൻസിപ്പലിന്റെ സഹായത്തോടെ പുറത്തെത്തിച്ചത്. കൊല്ലത്തെ ആക്രമണത്തിൽ 13 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കൾ അടക്കമുള്ളവർ മാരകായുധങ്ങളുമായെത്തി തങ്ങളെ മർദ്ദിച്ചെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. കത്തിയും കമ്പിവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ എഐഎസ്എഫ് യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റിരുന്നു.

കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് എസ്എഫ്‌ഐയുടെ വാദം. എന്നാൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ക്ലാസ് റെപ്രസന്റേറ്റീവ് സീറ്റുകളിൽ പരാജയപ്പെട്ടതിന്റെ പേരിലാണ് തമ്മിലടി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.