തിരുവനന്തപുരം: അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റു വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ സമീപത്തുനിന്ന നേതാക്കളിൽ ചിലർ പ്രവർത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

മുദ്രാവാക്യം വിളി തുടർന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്നു പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ''ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്...' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളിൽ ചിലർ ഇടപെട്ടത്.

മുദ്രാവാക്യം വിളി നിർത്താൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. തുടർന്ന് വേദിയിലിരുന്ന യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെ എഴുന്നേറ്റ് വിലക്കിയതോടെയാണ് പ്രവർത്തകർ നിശബ്ദരായത്. തുടർന്ന് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയും ചെയ്തു.

രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ അതിപ്രധാനിയായി ഉമ്മൻ ചാണ്ടി മാറി.1970 ലെ നിയമസഭയിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിലെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങൾ സഭയിൽ എത്തിയത്. വിവിധ വകുപ്പുകൾ ഉമ്മൻ ചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു.

പാർട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകി. യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നിൽ തളർന്നില്ല. തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നു ഉമ്മൻ ചാണ്ടിക്കെന്നും പിണറായി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻ ചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻ ചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താൻ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്സ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കെ സുധാകരൻ പറഞ്ഞു.

24 മണിക്കൂർ തുറന്നിട്ട വാതിൽ ആയിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മൻ ചാണ്ടിയൈന്നും ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.