തിരുവനന്തപുരം: സമരം ചെയ്യാനുള്ള അനുമതിക്ക് പൊലീസിനു ഫീസ് കൊടുക്കണമെന്ന ഉത്തരവിൽ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. സമരം ചെയ്യുന്നവനോട് കാശ് പിരിക്കുന്ന സർക്കാർ പൈസയില്ലെങ്കിൽ വേറെ എന്തെങ്കിലും പണിക്കു പോകണമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

''സമരം നടത്തണമെങ്കിൽ പൊലീസിന് 10,000 രൂപ നൽകണം. പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രകടനത്തിനു 2000 രൂപ നൽകണം. സബ്ഡിവിഷൻ പരിധിയിൽ 4000 രൂപ നൽകണം. നിലവിൽ ഇതെല്ലാം സൗജന്യമാണ്.'' സതീശൻ പ്രതികരിച്ചു.

''പൈസ കയ്യിലില്ലെങ്കിൽ പിടിച്ചു പറിക്കോ ബാങ്ക് കൊള്ളയ്‌ക്കോ പോകട്ടെ. സമരം നടത്തുന്നതിനു പ്രതിപക്ഷം ഒരുപൈസയും നൽകില്ല. അതിനു നിയമലംഘനത്തിനു കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന്റെ പേരിൽ ഞങ്ങളുടെ വീടുകൾ ജപ്തി ചെയ്യട്ടെ'' വി.ഡി. സതീശൻ പറഞ്ഞു.

''ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുണ്ട്. സമരം ചെയ്യുന്നവരിൽനിന്ന് കാശ് പിരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരാണ് നിലവിലുള്ളത്. മുദ്രാവാക്യം വിളിച്ച 94കാരനെ പൊലീസിനെ കൊണ്ട് പിടിപ്പിച്ചു. ബെസ്റ്റ് കമ്യൂണിസ്റ്റ് സർക്കാരാണ്. ഒരു വലതുപക്ഷ സർക്കാർ പോലും ഇങ്ങനെ ചെയ്യില്ല.'' സതീശൻ കൂട്ടിച്ചേർത്തു.

എല്ലാകാലത്തും അധികാരത്തിലിരിക്കുമെന്ന അഹങ്കാരം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കമ്യൂണിസ്റ്റ് സർക്കാരാണെങ്കിൽ ഇത് പിൻവലിക്കണം. പൈസ അടച്ച് സമരം ചെയ്യണമെന്നു പറയുന്നത് പ്രാകൃതമാണ്. കണ്ടതിനും പിടിച്ചതിനുമെല്ലാം പ്രതിപക്ഷത്തിനെതിരെ പിണറായി സർക്കാർ കേസെടുക്കുകയാണെന്നും കോടിക്കണക്കിനു രുപയാണ് പിഴയായി വാങ്ങിയതെന്നും ആരോപിച്ചു.