തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരത്തിന് ഒരുങ്ങി ഇടതുമുന്നണി. ഡൽഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ജനുവരിയിലായിരിക്കും സമരം. എൽ.ഡി.എഫ് എംഎ‍ൽഎമാരും എംപിമാരും സമരത്തിന്റെ ഭാഗമാവുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര അവഗണനക്കെതിരെ കൺവെൻഷനുകളും നടത്തും. സംസ്ഥാന-ജില്ലാ തലങ്ങളിലാവും കൺവെൻഷൻ നടത്തുക. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനിടെ തന്നെ ഈ പരിപാടിയും നടക്കും. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക സഹായം നിഷേധിക്കുന്നതിനുമെതിരേ ദേശീയ-സംസ്ഥാന തലത്തിൽ പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, സംസ്ഥാനത്തെ മുഴുവൻ എംഎ‍ൽഎ.മാർ, ഇടതുപക്ഷ എംപി.മാർ, ഇടതുപക്ഷ സംഘടനാ നേതാക്കൾ എന്നിവരെല്ലാം ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇ.പി. അറിയിച്ചു. ജനുവരിയിലാണ് സമരത്തിന് ഉദ്ദേശിക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.

കൂടാതെ സംസ്ഥാനതലത്തിൽ കൺവൻഷനുകളും നടത്തും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള നവകേരള സദസ്സിനിടെയായിരിക്കും കൺവൻഷൻ നടത്തുക.

സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണന ദേശീയാടിസ്ഥാനത്തിലുള്ള പ്രശ്നമാണ്. കേന്ദ്രത്തിന്റെ അവഗണനയ്ക്കിരയായ ബിജെപി. ഇതര സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടും. അവരുടെ സഹായങ്ങൾ അഭ്യർത്ഥിക്കും. ഇത്തരത്തിലുള്ള സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ കൊണ്ടുവരും. കേരളത്തിലെ ധനമന്ത്രി ഈ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടത്തെ സ്ഥിതി സംബന്ധിച്ച് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂട്ടായ്മ നടത്തി മുന്നോട്ടുപോകുകയെന്നും ജയരാജൻ പറഞ്ഞു.

അർഹതപ്പെട്ട പണം പോലും കേന്ദ്രം നൽകുന്നില്ല. ഇതുമൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. വിവിധ ഇനങ്ങളിലാണ് 57,000 കോടിയോളം രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളത്. കേരള സർക്കാർ നികുതി കുടിശ്ശിക പിരിക്കുന്നില്ലെന്ന ആരോപണം തെറ്റാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതലുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാത്തവയിൽ പ്രതിപക്ഷം കണക്കാക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കേന്ദ്രം കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന് ഇപി പറഞ്ഞു. 18 യുഡിഎഫ് എംപിമാർ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാർ മുഖം തിരിച്ച് നിൽക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പോലും എംപിമാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന്റെ സാമ്പത്തിക പ്രയാസം കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേരളവിരോധപരമായ സമീപനത്തിനെതിരെ സംസ്ഥാന തലത്തിൽ വിപുലമായ കൺവൻഷൻ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ തലത്തിൽ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്ക് എതിരെ സെമിനാറുകൾ സംഘടിപ്പിക്കും. അതിൽ കേരളത്തോട് താത്പര്യമുള്ള എല്ലാ പാർട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളീയം പരിപാടി വൻ വിജയമായിരുന്നുവെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന് എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം കൺവീനർ ഇപി ജയരാജൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിഭവശേഷി, പ്രവാസികളിൽ നിന്നുള്ള പങ്കാളിത്തം, ഭൂപരിഷ്‌കരണ നിയമം, സഹകരണ മേഖലയിലെ സാമ്പത്തിക വളർച്ചയും വിദ്യാഭ്യാസ രംഗത്തെ കൂട്ടായ്മകളുമാണ് കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്.

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക ശേഷിയും ഉയർത്തണം. 71000 കോടി രൂപയുടെ കുടിശിക പിരിക്കാൻ ഈ സർക്കാരിന് ഈ വർഷം കഴിഞ്ഞു. 48000 കോടി രൂപയായിരുന്നു മുൻപ് കുടിശിക പിരിച്ചത്. കേരളത്തിൽ കുടിശിക പിരിക്കുന്നില്ലെന്നത് തെറ്റായ നിരീക്ഷണമാണ്. ഇഎംഎസ് സർക്കാരിന്റെ കാലം മുതലുള്ള കുടിശിക മുഴുവൻ കൂട്ടി കേരളം കുടിശിക പിരിക്കുന്നില്ലെന്ന് പറയുന്നത് കേരളത്തെ കുറ്റപ്പെടുത്താനാണ്. കേരള വിരുദ്ധർക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.