തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയുമായി സംവാദത്തിന് ഏതെങ്കിലും കുട്ടികളെ അയയ്ക്കാമെന്നു മന്ത്രി പി.രാജീവ്. മാത്യുവിനു മറുപടി പറയേണ്ട ഘട്ടമൊക്കെ കഴിഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി കോടതിയിൽ എതിർക്കുന്നത് എന്തെങ്കിലും മറച്ചുവയ്ക്കാനല്ല. എസ്എഫ്‌ഐഒ അന്വേഷണം നടന്നാൽ ബാങ്കുകളിൽനിന്നു കെഎസ്‌ഐഡിസിക്കു വായ്പ ലഭിക്കില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചതെന്നു മന്ത്രി പറഞ്ഞു.

നേരത്തെ മാത്യ സംവാദത്തിന് വിളിക്കുന്നതിന് മുമ്പ് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് പി രാജീവ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

കുറിപ്പ് ഇങ്ങനെ:

സംവാദത്തിന് വിളിക്കുന്നതിന് മുമ്പ് നേരത്തെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ മിസ്റ്റർ മാത്യു കുഴൽനാടൻ

1) വിവാദമായ കമ്പനിക്ക് കേരളത്തിലെ സർക്കാർ നൽകിയ ഏറ്റവും വലിയ സഹായം മൈനിങ്ങ് ലീസാണ്. 2002ൽ ശ്രീ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 15/09/2004 ൽ മൈനിങ്ങ് ലീസ് നൽകിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴൽനാടന്റെ വാദം അനുസരിച്ചാണെങ്കിൽ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി.അന്ന് കുഴൽനാടൻ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളിൽ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ട്? ഇന്നും കുഴൽനാടൻ ഒന്നും പറഞ്ഞില്ല.

2) മുഖ്യമന്ത്രി യോഗം വിളിച്ചതിന് ഒറ്റ വാചക വിശദീകരണമാണ് നൽകിയതെന്ന അസംബന്ധം പറയുമ്പോൾ ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരെങ്കിലും ഉള്ളിലെങ്കിലും പരിഹാസത്തോടെ ചിരിച്ചിട്ടുണ്ടാകും. പൊതുവായ കാര്യങ്ങൾക്കാണ് യോഗം വിളിച്ചതെന്ന് വ്യക്തമാക്കി, യോഗമെടുത്ത തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വായിച്ചതിനുശേഷം ആവശ്യമെങ്കിൽ നോക്കികൊള്ളാൻ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. ആ യോഗത്തിലെ തീരുമാനങ്ങളിലെ അവസാനത്തേതാണ് സുപ്രീംകോടതി വിധി സംബന്ധിച്ച് അഡ്വേക്കറ്റ് ജനറലിനോട് നിയമോപദേശം തേടണമെന്നത്. കമ്പനിക്കെതിരായി അഡ്വേക്കറ്റ് ജനറൽ നിയമോപദേശവും നൽകി. ഇത്രയും ബുദ്ധിമുട്ടി, മാത്യു കുഴൽനാടൻ പറയുന്ന 'സവിശേഷ അധികാരം' ഉപയോഗിച്ച് യോഗം വിളിച്ച് ലീസ് നൽകേണ്ടതില്ലെന്ന് നിയമോപദേശം അഡ്വേക്കറ്റ് ജനറലിന്റെ കയ്യിൽനിന്നും വാങ്ങിയെടുത്ത് കമ്പനിയെ സഹായിച്ചുവെന്ന ആരോപണം അസംബന്ധമല്ലേയെന്ന ചോദ്യവും പത്രസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. മറുപടി കണ്ടില്ല.

3) തോട്ടപ്പള്ളിയിൽ സ്പിൽവേയിൽ നിന്നും കരിമണൽ എടുത്ത് സി എംആർഎല്ലിനു നൽകുന്നുവെന്ന ആരോപണത്തിന് നവകേരള സദസ്സിൽവെച്ച് മറുപടി നൽകിയതോടെ അത് ചീറ്റിപ്പോയ പടക്കമായിരുന്നു. തോട്ടപ്പള്ളിയിൽനിന്നും എടുക്കുന്ന മണലിൽ 50 ശതമാനം ഐആർഇയും 50 ശതമാനം കെ എം എം എല്ലും കൈകാര്യം ചെയ്യുന്നു. ഇതിൽ നിന്നും ശരാശരി 15 ശതമാനം ഇൽമനൈറ്റാണ് ലഭിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് ലഭിക്കുന്ന മണലിൽ നിന്നും ഐആർഇ വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് പൂർണ്ണമായും കെഎംഎംഎല്ലിനു മാത്രമേ കൊടുക്കാവൂയെന്ന് വ്യവസ്ഥചെയ്യുന്ന എം.ഒ.യു പൊതുയോഗത്തിൽ പരാമർശിച്ചിരുന്നു. അതിന്റെ കോപ്പിയും കാണിച്ചു. (കോപ്പി പോസ്റ്റിനൊപ്പം കമന്റിൽ ചേർത്തിരിക്കുന്നു). അങ്ങനെയൊരു എം.ഒ.യു ഉള്ളപ്പോൾ എങ്ങനെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ലഭിക്കുന്ന മണലിൽ നിന്നും പ്രോസസ് ചെയ്യുന്ന ഇൽമനൈറ്റ് ഐ ആർഇ എങ്ങനെ പുറത്തുകൊടുക്കും? സ്വന്തം ആവശ്യത്തിനായി ഐ ആർഇയിൽ നിന്നും കൂടി ഇൽമനൈറ്റ് വാങ്ങുന്ന കെ എംഎം എൽ ആർക്കും ഇൽമനൈറ്റ് വിൽക്കുന്നില്ല. പലർക്കും വിപണിവിലയിൽ ഇൽമനൈറ്റ് വിൽക്കുന്ന ഐആർഇ കേന്ദ്ര പൊതുമേഖലാസ്ഥാപനവുമാണ്. ഇക്കാര്യം വ്യക്തമാക്കിയതിനുശേഷം അതിനോട് പ്രതികരിക്കാതെ പാർട്ട് 2 എന്ന് പേരിട്ട് ചീറ്റിയ പടക്കം വീണ്ടും കൊണ്ടുവന്നതിനോട് എന്ത് പ്രതികരിക്കാനാണ്?

4) ഇറിഗേഷൻ വകുപ്പിന്റെ കീഴിലായതുകൊണ്ട് മുഖ്യമന്ത്രിക്ക് അധികാരമില്ലാത്തതുകൊണ്ട് ദുരന്ത നിവാരണ അതോററ്റി ചെയർമാനെന്ന നിലയിലാണ് യോഗം വിളിച്ചതെന്ന് ഒരു എം എൽഎ പറയുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കേണ്ടേ? അല്ലെങ്കിൽ, 2012-ൽ തോട്ടപ്പള്ളിയിൽ സ്പിൽവേയിൽ നിന്നു തന്നെ ഐആർഇക്ക് മാത്രമായി മണൽ വാരാൻ, അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി അനുമതി നൽകിയതെങ്ങനെയെന്ന് അന്നത്തെ മന്ത്രിസഭ അംഗങ്ങളോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും. ആ ഫയലും വിവരാവകാശത്തിൽ കിട്ടും.

5) കൈവശം വയ്ക്കാവുന്നതിന് അപ്പുറത്ത് ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയ യുഡിഎഫിന്റെ എംഎൽഎ ഇപ്പോൾ ഇളവ് നൽകണമെന്ന അപേക്ഷ തള്ളിയ എൽഡി എഫിനെതിരെ അസംബന്ധവുമായി വന്നാൽ എന്ത് സംവാദം നടത്തണം? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്ന നിവേദനങ്ങൾ ഓരോന്നും താഴോട്ട് അയക്കുന്നതും മറ്റും സാധാരണ രീതിയാണെന്ന കാര്യമെങ്കിലും അറിയാത്ത മട്ടിൽ ആവർത്തിക്കുന്നത് ബോംബാണെന്ന മട്ടിൽ ആത്മനിർവൃതികൊള്ളാം. നിയമാനുസൃതം രജിസ്റ്റർചെയ്ത ഏതു സ്ഥാപനത്തിന്റയും വ്യക്തിയുടേയും പരാതി ലഭിച്ചാൽ പരിശോധിച്ച് നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം.