തിരുവനന്തപുരം: നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിട്ട ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പുറത്താക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചിട്ടും ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ രാജിവെക്കേണ്ടി വന്നതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'ഇത് പിണറായി സര്‍ക്കാരിന്റെ വിജയം! ഇതുവരെ മാളത്തില്‍ ഒളിച്ച സകല സിപിഎം പ്രതികരണ സിംഹങ്ങളും സി.ഐ.ടി.യു സാംസ്‌കാരിക-മാധ്യമ വിഭാഗ അടിമകളും പെട്ടെന്നു വന്നു കവിതകള്‍ രചിച്ചാലും' എന്നാണ് രാഹുലിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പരിഹാസം.

"ഇനിയിപ്പോള്‍ അവരുടെ വരവാണ്!

ഇത് പിണറായി സര്‍ക്കാരിന്റെ വിജയം!

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, കത്തുന്ന സൂര്യന് അഭിവാദ്യങ്ങള്‍…

ഇത് വരെ മാളത്തില്‍ ഒളിച്ച സകല സിപിഎം പ്രതികരണ സിംഹങ്ങളും സി.ഐ.ടി.യു സാംസ്‌കാരിക-മാധ്യമ വിഭാഗ അടിമകളും പെട്ടെന്നു വന്നു കവിതകള്‍ രചിച്ചാലും!

പിണറായി ഡാ ഡാ ഡാ ഡാ ……" എന്നാണ് കുറിപ്പ്.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സി.പി.എം സ്വീകരിച്ചിരുന്നത്. പ്രഗല്‍ഭനായ കലാകാരനാണ് രഞ്ജിത്തെന്നും ആരോപണം തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സജി ചെറിയാന്‍ നിലപാട് മാറ്റിയിരുന്നു.

പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തുള്ള സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളും രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമ രംഗത്തുള്ള പലരും രാജി ആവശ്യം ഉയര്‍ത്തിയിരുന്നു. ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ താരങ്ങളും രാജി ആവശ്യം ഉയര്‍ത്തിയതോടെ രഞ്ജിത്ത് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇതോടെയാണ് സര്‍ക്കാറിന് മുമ്പാകെ രാജിക്കത്ത് സമര്‍പ്പിക്കാന്‍ രഞ്ജിത്ത് നിര്‍ബന്ധിതനായത്.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.