തിരുവനന്തപുരം: അയോധ്യ വിഷയത്തിൽ മുസ്ലിംലീഗ് മുൻകാലങ്ങളിൽ പുലർത്തിയ സമാധാനപരമായ നിലപാടിനെ കുറിച്ചു പൊതുവേദിയിൽ പ്രസംഗിച്ചതിന്റെ പേരിൽ ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ സൈബറിടങ്ങളിൽ വലിയ ആക്രമണമാണ് ഒരു പറ്റം തീവ്രനിലപാടുകാർ സ്വീകരിക്കുന്നത്. സൈബറിടത്തിൽ തെറിവിളി തുടരുന്നതിനിടെ തങ്ങളെ പിന്തുണച്ചു ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തുവന്നു.

ഈ വിഷയത്തിൽ മതവെറി ഇല്ലാതെ പക്വമായ നിലപാട് സ്വീകരിച്ച സാദിഖലി തങ്ങളെ പോലും അവഹേളിക്കാനുള്ള ഒരു കൂട്ടം മതഭ്രാന്തന്മാരുടെ നിലപാട് അപകരകമാണെന്ന് സന്ദീപ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ പരമോന്നത നീതിപീഠം പരിഹരിച്ചതിന് ശേഷവും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം ആശങ്കയോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നാകെ രംഗത്ത് വരണം. സമാധാന കാംക്ഷികളായ സാധാരണ ജനങ്ങളുടെ മൗനമാണ് ആഗോള മത ഭീകരന്മാരുടെ ഊർജ്ജം. അവർക്ക് മുഴുവൻ ഇസ്ലാം സമൂഹത്തിന്റെയും പിന്തുണ ഇല്ലെന്ന് ലോകം അറിയണം. അതിന് പാണക്കാട് തങ്ങൾ നടത്തിയത് പോലെയുള്ള പുരോഗമന നിലപാട് നിർഭയമായി ഉറക്കെ ഉറക്കെ ഇനിയും പറയണം. അതിന് അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മതവെറി ഇല്ലാതെ പക്വമായ നിലപാട് സ്വീകരിച്ച സാദിഖലി തങ്ങളെ പോലും അവഹേളിക്കാനുള്ള ഒരു കൂട്ടം മതഭ്രാന്തന്മാരുടെ നിലപാട് കേരളം എത്തി നിൽക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവാണ്. നൂറ് കണക്കിന് വർഷങ്ങളായുള്ള തർക്കം രാജ്യത്തെ പരമോന്നത നീതിപീഠം പരിഹരിച്ചതിന് ശേഷവും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം ആശങ്കയോടെ കാണേണ്ടതാണ്.

ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ സമൂഹം ഒന്നാകെ രംഗത്ത് വരണം. സമാധാന കാംക്ഷികളായ സാധാരണ ജനങ്ങളുടെ മൗനമാണ് ആഗോള മത ഭീകരന്മാരുടെ ഊർജ്ജം. അവർക്ക് മുഴുവൻ ഇസ്ലാം സമൂഹത്തിന്റെയും പിന്തുണ ഇല്ലെന്ന് ലോകം അറിയണം. അതിന് പാണക്കാട് തങ്ങൾ നടത്തിയത് പോലെയുള്ള പുരോഗമന നിലപാട് നിർഭയമായി ഉറക്കെ ഉറക്കെ ഇനിയും പറയണം. അതിന് അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യാൻ എല്ലാവരും തയ്യാറാകണം.

നൂറ് കണക്കിന് വർഷങ്ങൾക്ക് മുൻപ് ആക്രമണകാരികളായ മുഗളന്മാർ ചെയ്ത ക്രൂരതയെ ഏറ്റെടുത്ത് ന്വായീകരിക്കേണ്ട ബാധ്യത ഭാരതീയനായ ഒരു മുസ്ലിമിനും ഇല്ല. അന്നത്തെ പ്രത്യേക സാഹചര്യം മൂലം പൂർവ്വികന്മാർ വിശ്വാസ പ്രമാണം മാറിയതുകൊണ്ട് മാത്രം ഇസ്ലാമായവരാണ് ഇപ്പോഴത്തെ മുസ്ലിം നാമധാരികൾ എല്ലാം. അവരും ഈ നാടിന്റെ സന്താനങ്ങൾ തന്നെ ആണ്. വിശ്വാസം ഒന്നായത് ആയത് മൂലം മുഗളന്മാരാണ് പൂർവ്വികർ എന്ന് കരുതുന്നവരാണ് മത ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്.

മുഗളന്മാർ വൈദേശിക ആക്രമണകാരികൾ ആയിരുന്നു എന്നും അവർ നമ്മുടെ മുതുമുത്തച്ഛന്മാരെ പീഡിപ്പിക്കുകയും നമ്മുടെ നാടിന്റെ സർവ്വ സൗഭാഗ്യങ്ങളും നശിപ്പിക്കുകയും ചെയ്തവരാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിലുള്ള എല്ലാ മത വിദ്വേഷവും അവസാനിക്കും. അതിന് പാണക്കാട് തങ്ങളുടെ പ്രസ്താവന തുടക്കം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രവും നിർമ്മിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞു. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു തങ്ങളുടെ വാക്കുകൾ.

ബാബരി മസ്ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു. മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകർപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയിൽ കർസേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. തങ്ങളുടെ ഈ നിലപാടിനെതിരെയാണ് സൈബറാക്രമണം ശക്തമായത്.