തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.

മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി ഇടത് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.

മന്ത്രിസഭാ പുനഃ സംഘടന വേഗം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് കത്തുനൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേശ് കുമാർ വിഭാഗം ആവശ്യപ്പെട്ടത്. സോളാർ വിവാദ കുരുക്കിൽ അകപ്പെട്ടെങ്കിലും, മുൻ ധാരണ പ്രകാരം നവംബറിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പിക്കാനാണ് കേരള കോൺഗ്രസ് ബി കത്ത് നൽകിയത്.

നവംബർ 20 നാണ് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം തികയ്ക്കുന്നത്. ഘടകകക്ഷികളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമാണ് മാറേണ്ടത്. പകരം കെ ബി ഗണേശ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലേക്ക് വരുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേശ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോൺഗ്രസിന്റെ എംഎൽഎയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേശ് കുമാറാണ് മന്ത്രിയാകേണ്ടത്.

അടുത്തിടെ സർക്കാരിനും ചിലവകുപ്പുകൾക്കുമെതിരേ പാർട്ടി ചെയർമാൻ കെ.ബി. ഗണേശ്കുമാർ നടത്തിയ പരസ്യവിമർശനങ്ങൾ സി.പി. എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഗണേശ്കുമാർ യു.ഡി.എഫിലേക്ക് തിരികെ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾകൂടി പുറത്തുവന്നതിനുപിന്നാലെയാണ് പാർട്ടിക്ക് നൽകിയിരുന്ന ചെയർമാൻ സ്ഥാനങ്ങളിലൊന്ന് തിരിച്ചെടുത്തത്. വിഷയത്തിൽ ഗണേശ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതോടെ സ്ഥാനം തിരികെ നൽകുകയായിരുന്നു.