മലപ്പുറം: കേരളത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും, മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും ഉള്ള ശശി തരൂർ എംപിയുടെ പ്രസ്താവനയോട് സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും അനുകൂലമായല്ല പ്രതികരിച്ചത്. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകാമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞിരുന്നു. തരൂരിന്റെ നീക്കങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും സംസ്ഥാന നേതൃത്വം കരുതലോടെ പ്രതികരിക്കാതിരിക്കുമ്പോഴാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം വന്നത്. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും താരിഖ് അൻവറിനോടോ ഹൈക്കന്മാഡിനോടോ തനിക്ക് തർക്കമില്ലെന്നും തരൂർ മലപ്പുറത്ത് പ്രതികരിച്ചു.

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും സംസ്ഥാനത്ത് വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തനിക്കെതിരെയുള്ള വിമർശനത്തിന്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി.

ശശി തരൂർ അടക്കമുള്ള നേതാക്കൾ പാർലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനാണ് താൽപര്യമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചകൾ ഉടലെടുത്തത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമാക്കി തരൂർ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം.