തലശ്ശേരി: പിണറായി ഗ്രാമത്തിന്റെ മുഖഛായ മാറും. ആധുനിക റോഡുകളും വേറിട്ട പദ്ധതികളും മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ വരുന്നു. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ ഇവയാണ്.
ബ്രണ്ണൻ കോളേജ് സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്നതിന്റെ ഭാഗമായി 30 കോടി രൂപ അനുവദിച്ചു. ഇതിൽ 10 കോടി ഈവർഷംതന്നെ നൽകും. അഞ്ചരക്കണ്ടിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സ്ഥാപിക്കും.

ഇതിന്റെ പ്രാഥമിക പ്രവർത്തനത്തിന് ഈവർഷം ഒരു കോടി രൂപ അനുവദിച്ചു. പെരളശ്ശേരിയിൽ നിർമ്മിക്കുന്ന എ.കെ.ജി. മ്യൂസിയത്തിന് ആറ് കോടി നൽകും. പിണറായിയിൽ കാർഷിക വൈവിധ്യ കേന്ദ്രം സ്ഥാപിക്കും.പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമ്മിക്കാൻ അഞ്ച് കോടി, ഇരിവേരി സി.എച്ച്.സി. കെട്ടിടത്തിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 50 ലക്ഷം, പിണറായി സ്‌പെഷ്യാലിറ്റി സെന്ററിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 75 ലക്ഷം, ബ്രണ്ണൻ കോളേജ് ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടിയും സ്മാർട്ട് ക്ലാസ് മുറിക്ക് അനുവദിച്ചിട്ടുണ്ട്.

ചക്കരക്കൽ കമ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് അഞ്ച് കോടി, ബാലഭവൻ പൂർത്തീകരണത്തിന് രണ്ട് കോടി, ഡോ. ജാനകിയമ്മാൾ സർവകലാശാലാ സെന്ററിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 10 കോടി, എട്ട് ഗ്രാമീണ റോഡുകളിൽ മെക്കാഡം ടാറിങ്ങിന് 20 കോടി, വേങ്ങാട് കമ്യൂണിറ്റി ഹാൾ നവീകരണത്തിന് മൂന്ന് കോടി, പാലയാട് സിനി കോംപ്ലക്‌സ് നിർമ്മാണത്തിന് അഞ്ച് കോടി, അഞ്ചരക്കണ്ടി വെലോഡ്രാമിന് 20 കോടി, പിണറായി ആയുർവേദ ഡിസ്‌പെൻസറി പൂർത്തീകരണത്തിന് മൂന്ന് കോടി, ചാമ്പാട് പാലത്തിന്റെ പുനർനിർമ്മാണത്തിന് അഞ്ച് കോടി എന്നിവയും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്.

പാച്ചപ്പൊയ്ക, മൂന്നാംപാലം, പന്തക്കപ്പാറ ടൗൺ വികസനത്തിന് 1.25 കോടി, പെരളശ്ശേരി, ചാല, വേങ്ങാട്, പിണറായി, പാലയാട്, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറികളിൽ സ്മാർട്ട് ക്ലാസ് മുറികൾക്കായി അഞ്ച് കോടി, മുഴപ്പിലങ്ങാട്, വേങ്ങാട്, ചെമ്പിലോട് പഞ്ചായത്തുകളിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കാൻ 75 ലക്ഷം, അഞ്ചരക്കണ്ടി പഞ്ചായത്തിലെ വാതകശ്മശാനം പൂർത്തീകരണത്തിന് 50 ലക്ഷം, കടമ്പൂർ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം പൂർത്തിയാക്കാൻ 75 ലക്ഷം, പെരളശ്ശേരി കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന് ഒരുകോടി എന്നിങ്ങനെ തുക അനുവദിച്ചു.

കണ്ണൂരിൽ ഒട്ടനവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും പൊതുവേ ബഡ്ജറ്റിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. രൂക്ഷ വിമർശനം ഉയരുമ്പോഴും മുഖ്യമന്ത്രിയുടെ സ്ഥലത്തേക്ക് കൂടുതൽ വികസന പദ്ധതികൾ വരുന്നതിൽ പലഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ബഡ്ജറ്റ് പ്രകാരം കാര്യങ്ങൾ നീങ്ങുകയാണ് എങ്കിൽ കണ്ണൂർ ജില്ലയിലെ പിണറായിയുടെയും തൊട്ടടുത്തുള്ള പ്രദേശങ്ങളുടെയും മുഖച്ഛായ മാറുമെന്ന് ഉറപ്പാണ്.