തിരുവനന്തപുരം: സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണ്. പാറ്റൂരിൽ അതിക്രമത്തിനിരയായ വീട്ടമ്മയോട് കേന്ദ്രമന്ത്രി ഫോണിൽ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായിട്ട് ഒരാഴ്ചയായി. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ലജ്ജയില്ലാതെ, അതേ പൊലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷൻ കൂടിയായപ്പോൾ കമ്മ്യൂണിസ്റ്റ് ഭരണം പൂർണമായെന്ന് വി മുരളീധരൻ ഫേസബുക്കിൽ കുറിച്ചു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പാറ്റൂരിൽ അതിക്രമത്തിനിരയായ സഹോദരിയുമായി ഫോണിൽ സംസാരിച്ചു... മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്ത്....!

സഹായമഭ്യർഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും അർധരാത്രി സ്റ്റേഷനിലെത്തി മൊഴി നൽകാൻ പറയുകയും ചെയ്യുന്നതാണ് പിണറായി പൊലീസിന്റെ ലക്ഷണം ! ലജ്ജയില്ലാതെ, അതേ പൊലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷൻ കൂടിയായപ്പോൾ കമ്മ്യൂണിസ്റ്റ് ഭരണം പൂർണമായി !

മന്ത്രിയുടെ സെക്രട്ടറിയുടെ ഡ്രൈവർ മുതൽ വഴിപോക്കൻ വരെയുള്ള സാമൂഹ്യവിരുദ്ധരെക്കൊണ്ട് തലസ്ഥാനത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഭയമായിരിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ മാത്രം മതി സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമെന്ന് മനസിലാക്കാൻ.

പൊലീസ് കാവലിൽ കമ്മ്യൂണിസ്റ്റുകാരായ വനിതകളെ ഇറക്കി നടത്തുന്ന 'രാത്രി നടത്തം'പോലുള്ള പ്രഹസനങ്ങളല്ല, സാധാരണ സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കേണ്ടത്. പാറ്റൂരിലെ വീട്ടമ്മയുടെ അനുഭവം മലയാളിയെ ആകെ ലജ്ജിപ്പിക്കുന്നതാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ചെറുസംഭവങ്ങളുടെ പേരിൽപ്പോലും മെഴുകുതിരി തെളിക്കുന്ന ആരെയും ഈ വീട്ടമ്മയ്ക്കായി കണ്ടില്ല !

തലസ്ഥാനത്തെ സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും ഉറക്കത്തിലാണ്....
കാരണം ഇത് പിണറായി ഭരണമാണ്.....