പുതുച്ചേരിയിൽ തുടക്കത്തിലെ കല്ലുകടി; എൻഡിഎ മന്ത്രിസഭാ വികസനം തുടക്കത്തിലെ മുടന്തുന്നു; അവസരം മുതലെടുക്കാൻ കോൺഗ്രസും; എൻആർ കോൺഗ്രസും ബിജെപിയും തമ്മിലെ തർക്കം എങ്ങും എത്താതെ തുടരുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
മയ്യഴി: തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്‌ച്ചകൾ പിന്നിട്ടിട്ടും കേന്ദ്ര ഭരണ പ്രദേശമായ മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരിയിൽ രാഷ്ട്രീയ. അനിശ്ചിതത്വം തുടരുന്നു. ഇവിടെ ചരിത്രത്തിലാദ്യമായി എൻഡിഎ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചിട്ടും മന്ത്രിസഭാ വികസനം ഭിന്നത കാരണം ഇതു വരെ നടന്നിട്ടില്ല.
ഉപമുഖ്യമന്ത്രിസ്ഥാനമടക്കം മൂന്ന് മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും ബിജെപി ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. ഈ ഡിമാന്റ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻആർ കോൺഗ്രസ് പറയുന്നു. ഇതോടെ ഫലപ്രഖ്യാപനം നടന്ന് മൂന്നാഴ്‌ച്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വികസനത്തിലെത്താൻ എൻ.ഡി.എ മുന്നണിക്ക് കഴിഞ്ഞില്ല.
30 അംഗ നിയമസഭയിൽ എൻആർ കോൺഗ്രസിന് പത്ത് സീറ്റും ബിജെപിക്ക് ആറ് സീറ്റുമാണു ലഭിച്ചത്. എൻആർ കോൺഗ്രസിലെ രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതൊഴിച്ചാൽ മറ്റു മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടു പോകവെ രംഗസാമിക്ക് കോവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം രോഗമുക്തനായി പുതുച്ചേരിയിൽ തിരിച്ചെത്തിയെങ്കിലും വീട്ടിൽ വിശ്രമത്തിലാണ്.
2016 ലെ ഭരണ കക്ഷിയായ കോൺഗ്രസിന് ഇത്തവണ മാഹി ഉൾപ്പെടെ രണ്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ഡിഎംകെയ്ക്ക് ആറു സീറ്റും സ്വതന്ത്രർക്ക് ആറു സീറ്റും ലഭിച്ചിരുന്നു. രാഷ്ട്രിയ അനിശ്ചിതത്വം തുടർന്നാൽ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഡി.എം.കെ ഉന്നയിക്കാനും സാധ്യതയുണ്ട്.
പുതുച്ചേരിയുടെ രാഷ്ട്രീയ സ്വഭാവമനുസരിച്ച് ഏതുസമയവും അട്ടിമറിയുണ്ടാകാമെന്നാണ് പ്രതീക്ഷ. ഇതിനായി അവസരം കാത്തിരിക്കുകയാണ് ഡിഎംകെ. ബിജെപിയുമായി എൻആർ കോൺഗ്രസിന് അധികനാൾ മുന്നോട്ടു പോകാനാകില്ലെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്.
എൻ.ആർ കോൺഗ്രസ് മുന്നണി വിട്ടു വന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ സ്വതന്ത്രന്മാരുടെ പിൻതുണയോടെ കോൺഗ്രസും തയ്യാറാണ്. മയ്യഴിയിൽ ഇക്കുറി കോൺഗ്രസ് തിരിച്ചുപിടിച്ചിരുന്നു. മണ്ഡലം പ്രസിഡന്റ് രമേശൻ പറമ്പത്താണ് ഇവിടെ നിന്നും ജയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ