കൊച്ചി: മുബൈയെ പോണ്ടിച്ചേരിയും തകർത്തു. കാസർകോടുകാരന്റെ സെഞ്ചുറിയാണ് ഈ സീസണിലെ മത്സരത്തിൽ ആദ്യം മുംബൈയ്ക്ക് തിരിച്ചടിയായതെങ്കിൽ പോണ്ടിച്ചേരിക്കു പിന്നിലെ വിജയത്തിലുമുണ്ട് മലയാളി കരങ്ങൾ. കേരളാ ക്രിക്കറ്റിലെ ത്രിമൂർത്തികളാണ് പോണ്ടിച്ചേരി ടീമിനെ വാർത്തെടുത്തതിന് പിന്നിൽ. പോണ്ടിച്ചേരിയുടെ വൈസ് ക്യാപ്ടൻ മലയാളിയാണ്. തലശ്ശേരിക്കാരൻ ഫാബിദ് അഹമ്മദാണ് ഉപനായകരൻ. കേരളത്തിന് വേണ്ടി കളിച്ച പഴയ താരം. ഫാബിദിനൊപ്പം പോണ്ടിച്ചേരിക്ക് പിന്നിൽ മൂന്ന് മലയാളികളും. സോണി ചെറുവത്തൂർ, റെയ്ഫി വിൻസന്റ് ഗോമസ്.. പിന്നെ വിഎ ജഗദീഷും.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ വിജയ പ്രതീക്ഷിച്ചെങ്കിലും തോൽവിയായിരുന്നു റിസൾട്ട്. മലയാളി ക്രിക്കറ്റ് പ്രേമികളുടെ ഈ നിരാശ മാറ്റുന്നതാണ് പോണ്ടിച്ചേരിയുടെ മുബൈ വിജയം. സാക്ഷാൽ സച്ചിൻ തെണ്ടുക്കറുടെ മകന്റ് ടീമിനെ തകർക്കുന്നത് ദേശീയ ക്രിക്കറ്റിലെ കുഞ്ഞനുജന്മാരാണ്. മൂന്ന് സീസൺ മുമ്പാണ് പോണ്ടിച്ചേരി കളി തുടങ്ങുന്നത്. കഴിഞ്ഞ സീസണിൽ പോണ്ടിച്ചേരിക്ക് വേണ്ടി റെയ്ഫിയും കളിച്ചു. ഇത്തവണ ഗ്രൗണ്ടിന് പിന്നിൽ തന്ത്രങ്ങൾ ഒരുക്കൻ റെയ്ഫി എത്തിയപ്പോൾ കൂടെ കൂടിയവരാണ് സോണിയും ജഗദീഷും. മൂന്ന് പേരും കേരളത്തിന്റെ പഴയ ക്യാപ്ടന്മാർ. എസ് ബി ഐയിൽ ഒന്നിച്ചു കളിച്ച താരങ്ങൾ.

പോണ്ടിച്ചേരി ടീമിന്റെ സെലക്ടർമാരാണ് സോണിയും റെയ്ഫിയും ജഗദീഷും. ഈ സീസണിൽ പോണ്ടിച്ചേരിയിൽ നിന്ന് ക്രിക്കറ്റ് ഉപദേശം നൽകിയ താരങ്ങൾ. കഴിഞ്ഞ സീസണിൽ തന്നെ പോണ്ടിച്ചേരി ബംഗാളിനെ തകർത്ത് സെയ്ദ് മുഷ്താഖ് അലിയിൽ വരവ് അറിച്ചിരുന്നു. അരങ്ങേറ്റം കുറിച്ച് മൂന്നാം വർഷം മുംബൈയേയും തകർത്തു. ഈ സീണിൽ ആന്ധ്രയെ തകർത്ത് മറ്റൊരു റിക്കോർഡും ഇട്ടു. വലിയ സ്‌കോർ ചെയ്‌സ് ചെയ്ത് ജയിക്കുന്ന ടീമായി പോണ്ടിച്ചേരി മാറി. പോണ്ടിച്ചേരിക്കെതിരെ ആന്ധ്ര അടിച്ചു കൂട്ടിയത് 226 റൺസാണ്. 19.2 ഓവറിൽ ആറു വിക്കറ്റിന് 228 റൺസ് നേടിയായിരുന്നു പോണ്ടിച്ചേരിയുടെ വിജയം. അതിന് പിന്നാലെ മുംബൈ തോൽപ്പിച്ച് ക്വാർട്ടർ സാധ്യത സജീവമാക്കുകയാണ് പോണ്ടിച്ചേരി. അതുകൊണ്ട് തന്നെ പോണ്ടിച്ചേരി ക്രിക്കറ്റിലെ മലയാളി ചേട്ടന്മാർക്കും ഇത് അഭിമാന നിമിഷം.

കേരളാ ക്രിക്കറ്റിന്റെ മികച്ച സംഭാവനകളാണ് ഈ മൂന്ന് പേരും. ബോർഡർ-ഗവാസ്‌കർ സ്‌കോളർപ്പ് ലഭിച്ച റെയ്ഫി കേരളം കണ്ടെത്തിയ മകിച്ച ബാറ്റ്‌സ്മാന്മാരായിരുന്നു. പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാൻ സമ്മർദ്ദങ്ങൾ റെയ്ഫിയെ അനുവദിച്ചില്ല. ബൗളിങ്ങിലും അര കൈ നോക്കിയ റെയ്ഫി ഒരു ഓവറിൽ 35 റൺസ് നേടിയ പ്രതിഭയാണ്. അഞ്ചു സിക്‌സും... പിന്നെ ഒരു ഫോറും. ഹൈദരബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയിൽ അങ്ങനൊരു നേട്ടം കുറിച്ച റെയ്ഫി പുതിയ മേഖലകളിലേക്ക് കാൽചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പോണ്ടിച്ചേരിയുമായി സഹകരിക്കുന്നതും.

കേരളാ ക്രിക്കറ്റിലെ ചേട്ടന്മാരിൽ ഒരാളാണ് സോണി. അതിവേഗം 100 വിക്കറ്റ് നേടിയ ബൗളർ. ക്യാപ്ടനെന്ന നിലയിലും തിളങ്ങി. സെഞ്ച്വറിയും നേടി. പരിക്ക് മൂലം ടീമിൽ നിന്ന് അവധിയെടുത്ത സോണിയെ കേരളം പിന്നീടൊരിക്കലും പരിഗണിച്ചില്ല. പരിഭവമൊന്നുമില്ലാതെ പരിശീലകനായി മാറിയ സോണി പോണ്ടിച്ചേരിയുടെ സെലക്ഷന്റെ ഭാഗമായത് അവർക്കും ഗുണകരമായി. കേരളത്തിന്റെ എക്കാലത്തേയും മികച്ച മീഡിയം പേസ് ഓൾ റൗണ്ടറുടെ ആശയ വിനിമയത്തിലുള്ള മികവ് പോണ്ടിച്ചേരിയിലെ പുതു തലമുറയ്ക്കും ഗുണമായി.

ഇന്ത്യൻ എ ടീമിന് വേണ്ടി മൂന്ന് കളികൾ കളിച്ച ഓപ്പണറാണ് ജഗദീഷ്. രണ്ട് ഇന്നിങ്‌സിൽ തൊണ്ണൂറിലേറെ റൺസ് അടിച്ചു. കേരളത്തിന്റെ പല വിജയങ്ങളിലും നിർണ്ണായക സ്ഥാനം വഹിച്ച ജഗദീഷ് എസ് ബി ഐയുടെ അതിവിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ഇന്നും. രണ്ട് സീസൺ മുമ്പാണ് രഞ്ജി ട്രോഫിയിൽ നിന്ന് വിരമിച്ചത്. അതിന് ശേഷം കോച്ചിങ് രംഗത്തേക്ക് കടുന്നു. പോണ്ടിച്ചേരിയുടെ ക്രിക്കറ്റ് വികസനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

കേരളാ ക്രിക്കറ്റിലെ വന്മതിൽ എന്ന വിശേഷണമുള്ള ജഗദീഷും പോണ്ടിച്ചേരി ക്രിക്കറ്റിന് കരുത്തായി. ഇവർക്കൊപ്പം ടീമിനുള്ളിൽ വൈസ് ക്യാപ്ടനായി ഫാബിദ് അഹമ്മദും. കേരളം രഞ്ജി കളിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പോണ്ടിച്ചേരിയുടെ പേര് ദേശീയ ക്രിക്കറ്റിൽ എത്തിയിട്ട് മൂന്ന് കൊല്ലവും. രണ്ട് ദിവസം മുമ്പാണ് കേരളം ചരിത്രത്തിൽ ആദ്യമായി മുംബൈയെ തകർത്തത്. എന്നാൽ പോണ്ടിച്ചേരിക്ക് അതിന് വേണ്ടി വന്നത് ദേശീയ ക്രിക്കറ്റിലെ മൂന്ന് വർഷത്തെ കളി മികവും.

ഗ്രുപ്പ് ഇയിൽ പോണ്ടിച്ചേരിയെ കേരളം തോൽപ്പിച്ചിരുന്നു. ഇതുവരെ നാലു കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രമാണ് അവർക്ക് നേടാനായിട്ടുള്ളത്. അതുകൊണ്ട് തന്നെ ക്വാർട്ടർ ഫൈനലിലേക്ക് കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും വമ്പന്മാരായ ആന്ധ്രയേയും മുംബൈയേയും അവർ തോൽപ്പിച്ച് ഭാവിയിലെ ശക്തികളാകാനുള്ള കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് ഈ സീസണിൽ.