ടോക്യോ: ഒളിംപിക് ബോക്‌സിങ് റിങ്ങിൽനിന്ന് രണ്ടാം മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് നിരാശ. വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5 - 0നാണ് പൂജയുടെ തോൽവി.

ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ ക്യൂൻ ലീയോട് ഒന്നു പൊരുതാൻ പോലും ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. ചൈനീസ് താരം മൂന്നു റൗണ്ടിലും വ്യക്തമായ മുൻതൂക്കം നേടി. അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ ക്വാർ്ട്ടറിലെത്തിയത്.

ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. ഇതോടെ, വനിതാ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഒന്നിലൊതുങ്ങും. 69 കിലോഗ്രാമിൽ ഇന്ത്യൻ താരമായ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചിരുന്നു. അതേസമയം, ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഇതിഹാസ താരം മേരി കോം പ്രീക്വാർട്ടറിൽ തോറ്റു പുറത്താകുകയും ചെയ്തു.

ഇന്ത്യ ഏറ്റവും മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിലും താരങ്ങളുടെ ദയനീയ പ്രകടനം തുടരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഇന്ത്യയുടെ അഞ്ജും മുദ്ഗിലും തേജസ്വിനി സാവന്തും ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 1167 പോയിന്റുമായി അഞ്ജും മുദ്ഗിൽ 15ാം സ്ഥാനത്തും 1154 പോയിന്റുമായി തേജസ്വിനി 33ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർ മാത്രമാണ് ഫൈനലിനു യോഗ്യത നേടുന്നത്.

വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ സമ്മാനിച്ച് വനിതകളുടെ ഡിസ്‌കസ് ത്രോയിൽ കമൽപ്രീത് കൗർ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം കണ്ടെത്തിയാണ് കൗർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. മറ്റൊരു പ്രതീക്ഷയായിരുന്ന സീമ പൂനിയ ഫൈനൽ കാണാതെ പുറത്തായി. അതേസമയം, ഇന്ത്യൻ വനിതാ ഹോക്കി ടീം തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ സാധ്യത സജീവമാക്കി. പൂൾ എയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 43ന് തോൽപ്പിച്ച ഇന്ത്യയ്ക്ക്, ഇന്ന് വൈകീട്ട് നടക്കുന്ന മത്സരത്തിൽ ബ്രിട്ടൻ അയർലൻഡിനെ തോൽപ്പിക്കുകയെ സമനിലയിൽ തളയ്ക്കുകയോ ചെയ്താൽ ക്വാർട്ടറിൽ കടക്കാം.

പുരുഷ വിഭാഗം അമ്പെയ്ത്തിൽ വ്യക്തിഗത ഇനത്തിൽ ദക്ഷിണ കൊറിയയുടെ ഒളിംപിക് ചാംപ്യനെ തോൽപ്പിച്ച് പ്രീതീക്ഷ നൽകിയ അതാനു ദാസ്, പ്രീ ക്വാർട്ടറിൽ ജപ്പാന്റെ തകാഹാരു ഫുറുകാവയോട് തോറ്റ് പുറത്തായി. ആവേശകരമായ മത്സരത്തിൽ 64നാണ് ജപ്പാൻ താരത്തിന്റെ വിജയം. ഒരു ഘട്ടത്തിൽ 31ന് മുന്നിലായിരുന്ന ആതിഥേയ താരത്തിനെതിരെ തിരിച്ചടിച്ച് 44ന് അതാനു ദാസ് സമനിലയിലെത്തിച്ചെങ്കിലും, അവസാന റൗണ്ടിൽ മികച്ച പ്രകടനത്തോടെ ഫുറുകാവ ക്വാർട്ടറിലേക്ക് മുന്നേറി.

ബോക്‌സിങ്ങിൽ പുരുഷവിഭാഗം ഫ്‌ളൈവെയ്റ്റിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ അമിത് പംഗൽ പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഹെർണി മാർട്ടിനസിനോടു തോറ്റും പുറത്തായി. ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന ഇനത്തിൽ 41നാണ് അമിത് പംഗലിന്റെ തോൽവി. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മാർട്ടിനസിനെതിരെ പൊരുതി നിൽക്കാൻ പോലും സാധിക്കാതെയാണ് പംഗൽ തോൽവി വഴങ്ങിയത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചതോടെയാണ് പംഗൽ പ്രീ ക്വാർട്ടറിൽ കടന്നത്.