കോഴിക്കോട്: ജമ്മു കാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ ജവാൻ അവസാനം നാട്ടിൽ വന്നുപോയത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ. നാല് വർഷം മുമ്പ് പൂക്കാട് പുതിയതായി നിർമ്മിച്ച വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിച്ച് കൊതിമാറുംമുമ്പാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട ജവാന്മാരിലൊരാളായ ശ്രീജിത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് അദ്ദേഹം അവസാനമായി നാട്ടിൽ വന്നുപോയത്. പൂക്കാട് പുതിയ വീട് നിർമ്മിച്ചിരുന്നെങ്കിലും കൂടുതൽ കാലം അദ്ദേഹത്തിന് കുടുംബത്തോടൊപ്പം ആ വീട്ടിൽ താമസിക്കാൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട്് ജില്ലയിലെ സൈനിക കൂട്ടായ്മകളിലെ നിറസാന്നിദ്ധ്യമായിരുന്നു ശ്രജീത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് അദ്ദേഹത്തിന്റെ മരണ വാർത്ത നാടറിഞ്ഞത്.

നാട്ടലെത്തുമ്പോഴെല്ലാം പ്രദേശത്തെ സൗഹൃത കൂട്ടായ്മകളിൽ സജീവമായി ശ്രീജിതും പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ശ്രീജിതിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് നാട് സ്വീകരിച്ചത്. രാത്രി എട്ട് മണിയോടെ തന്നെ കാശ്മീരിയിൽ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടതായുള്ള വാർത്ത പ്രചരിച്ചിരുന്നെങ്കിലും അതിലൊരാൾ ശ്രീജിത്താണെന്ന് ആരു അറിഞ്ഞിരുന്നില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ജില്ലയിലെ സൈനിക കൂട്ടായ്മയിലെ അംഗങ്ങൾ വഴി ശ്രജീതാണ് മരണപ്പെട്ടത് എന്ന വാർത്ത സ്ഥിരീകരിച്ചത്.

കൊയിലാണ്ടിക്കടുത്ത് തിരുവങ്ങൂരായിരുന്നു ശ്രീജിതിന്റെ ജന്മനാട്. നാല് വർഷം മുമ്പാണ് പൂക്കാട് ഭഗത്ത് പുതിയ വീടെടുത്ത് താമസമാക്കിയത്. എന്നാൽ അധികം നാൾ ശ്രീജതിന് പുതിയ വീട്ടിൽ താമസിക്കാനായിട്ടില്ല. ഭാര്യ ഷിജിനയും രണ്ട് മക്കളുമടങ്ങുന്നതാണ് ശ്രീജിതിന്റെ കുടുംബം. മകൻ അതുൽ ജിത് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മകൾ തന്മയ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.

17 മദ്രാസ് റെജിമന്റിലെ പട്ടാളക്കാരനായ ശ്രീജിത് 2002ൽ ഹവിൽദാറായിരിക്കെ ധീരതക്കുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയിട്ടുണ്ട്. 2002ൽ അനന്തനാഗ് ജില്ലയിലെ ഖാസിഗുണ്ടിൽ നടന്ന പോരാട്ടത്തിലെ ധീരതയ്ക്കാണ് ശ്രീജിത്തിന് സേനാമെഡൽ ലഭിച്ചിട്ടുള്ളത്.