പാലക്കാട്: മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ വർഗീയത പറയുന്നതെന്നും അതിനെ നിയന്ത്രിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രൻ പാലക്കാട് നടത്തിയ വർഗീയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപുലർ ഫ്രണ്ടിനെ കുറിച്ചും മുസ്ലിം സമുദായത്തെ കുറിച്ചും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ കുറിച്ചും കല്ലുവെച്ച നുണകളാണ് സുരേന്ദ്രൻ പറഞ്ഞിട്ടുള്ളത്. യാഥാർത്ഥ്യം പലഘട്ടങ്ങളിലായി രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിട്ടും കൃത്യമായ ഇടവേളകളിൽ നുണകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് സുരേന്ദ്രൻ ചെയ്യുന്നത്.

മലബാർ സംസ്ഥാനം രൂപീകരിക്കാൻ പോപുലർ ഫ്രണ്ട് ആവശ്യമുന്നയിച്ചുവെന്നാണ് സുരേന്ദ്രൻ പറയുന്നത്. പോപുലർ ഫ്രണ്ട് അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത് തെറ്റാണെന്ന് പോപുലർ ഫ്രണ്ടിന് അഭിപ്രായവുമില്ല. കേരളത്തിൽ സർക്കാർ പദ്ധതികളിൽ മലബാറിനോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ചാണ് ഒരു മുസ്ലിം സംഘടനാ പ്രതിനിധി അത്തരം ഒരു ആവശ്യം ഉയർത്തിയത്. പുരോഗതിയും വികസന സന്തുലിതത്വവും ലക്ഷ്യം വച്ചാണ് നാളിതുവരെ ജില്ലകളും സംസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അത്തരം ഒരാവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല.

പാലക്കാട്ടെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തെ ആരും ന്യായീകരിച്ചിട്ടില്ല. പരമാവധി ശിക്ഷ കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനെ അന്താരാഷ്ട്ര ഇസ്ലാമിക ഭീകരതയായും മാനസിക രോഗമെന്ന നിലക്ക് അവഗണിച്ചതായും പറയുന്ന സുരേന്ദ്രൻ ഒരു കാര്യം പറയാൻ വിട്ടുപോയി. ആർഎസ്എസ് പ്രവർത്തകരും അനുഭാവികളും പ്രതികളായ നിരവധി വിദ്വംസക കേസിൽ മാനസിക രോഗികളെന്ന ആനുകൂല്യത്തിലാണ് രക്ഷപ്പെട്ടത്. അതേ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലുടനീളം വിദ്വേഷ പ്രചാരണം നടത്തുന്നത്.

വർഗീയ വിദ്വേഷം നടത്തി ജനങ്ങളെ തമ്മിൽ തല്ലിക്കാനുള്ള ആർഎസ്എസ് അജണ്ടക്കെതിരെ ജനങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സിഎ റഊഫ്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി അബ്ദുൽ നാസർ എന്നിവരും പങ്കെടുത്തു.