തൃശൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പമുള്ള യാത്ര ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് വലിയ അഭിമാനവും അനുഭവവുമായി കണ്ടിരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. തൃശൂർ പുത്തൂരിലെ പ്രദീപിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംയുക്ത സൈനിക മേധാവിക്കൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രദീപ് അമ്മയെ വിളിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബാംഗങ്ങളെ കാണാൻ നാട്ടിലെത്തിയ പ്രദീപ് കുട്ടിയുടെ പിറന്നാളാഘോഷം നടത്തിയാണ് മടങ്ങിയത്.

സേനയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ തന്നെ താമസിക്കണമെന്ന ആഗ്രഹത്തിലായിരുന്നും. അത്യാസന്ന നിലയിൽ കഴിയുന്ന അച്ഛനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടില്ലെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി. ബുധനാഴ്ച ഉച്ചക്ക് കുനൂരിന് സമീപമുണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിലാണ് ജൂനിയർ വാറന്റ് ഓഫീസറായ എ. പ്രദീപ് മരിച്ചത്. പ്രദീപിനെ കൂടാതെ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകടത്തിൽ മരിച്ചിരുന്നു.

മൊത്തം 14 പേരാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്. വന്മരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടർ തീപിടിച്ച് പൂർണമായും കത്തിനശിച്ചത്.