ന്യൂഡൽഹി: ശസ്ത്രക്രിയയെ തുടർന്ന ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അബോധാവസ്ഥയിൽ തുടരുന്നു. അദ്ദേഹം ഡീപ് കോമായിൽ തുടരുന്നുവെന്നും വൃക്ക സംബന്ധമായ പ്രവർത്തനം നേരിയതോതിൽ തകരാറിലാണെന്നും ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. 84 കാരനായ പ്രണബ് മുഖർജി ഇപ്പോഴും വെന്റിലേറ്ററിലാണ് കഴിയുന്നത്.

ഓഗസ്റ്റ് 10 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായി. ഇതിനും ചികിത്സ ചെയ്ത് വരികയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹം കോവിഡ് പോസിറ്റീവാണെന്നും കണ്ടെത്തിയിരുന്നു. വിദഗ്ധരുടെ സംഘമാണ് പ്രണബ് മുഖർജിയെ പരിചരിക്കുന്നത്.

2012 മുതൽ 2017 വരെ രാജ്യത്തിന്റെ 13 ാം മത്തെ രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖർജി.