ന്യൂഡൽഹി: പ്രശാന്ത് കിഷോർ ഇനി കോൺഗ്രസിൽ. ബംഗാളിൽ ബിജെപി മുന്നേറ്റത്തെ തടഞ്ഞ് മമാത ബാനർജിയെ വീണ്ടും അധികാരത്തിൽ എത്തിച്ച പ്രശാന്ത് കിഷോറും കേന്ദ്രത്തിൽ മോദിയെ തടയാൻ കോൺഗ്രസിന്റെ കരുത്ത് കൂട്ടണമെന്ന നിലപാടുകാരനാ്ണ്. എൻസിപിയുടെ ശരത് പവാർ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയ പ്രശാന്ത് കിഷോർ കോൺഗ്രസിലെ ഉടച്ചു വാർക്കലാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസിനെ മുന്നിൽ നിർത്തിയുള്ള അഴിച്ചു പണി. ഇതിന് വേണ്ടി പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ഭാഗമാകും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തന്നെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാനും സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്താനും കോൺഗ്രസ് തീരുമാനിച്ചു. പ്രശാന്ത് കിഷോറിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. പ്രശാന്തിന്റെ സേവനം കോൺഗ്രസ് എല്ലാ അർത്ഥത്തിലും ഉപയോഗിച്ചുള്ള മാറ്റമാണ് ആലോചിക്കുന്നത്. പിഴയ്ക്കാത്ത തന്ത്രങ്ങൾ ഇതിനായി ഒരുക്കും. പ്രശാന്ത് കിഷോർ ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് മുഖമായി മാറുകയും ചെയ്യും. നിലവിലെ ദേശീയ രാഷ്ട്രീയക്കളത്തിൽ തിരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്കു മുഖ്യമായും വേണ്ടത് 'മാസ് ലീഡർ' ഇമേജ് ഉള്ള നേതാവാണെന്നാണു പ്രശാന്തിന്റെ വാദം.

പ്രധാന നേതാവായി രാഹുലിനേയും ഉപനേതാവായി പ്രിയങ്കയേയും ഉയർത്തിക്കാട്ടുന്നാണ് പ്രശാന്ത് കിഷോറിന്റെ പ്ലാൻ. മോദിക്ക് ബദലായി രാഹുൽ കരുത്ത് കൂട്ടുമ്പോൾ മമാതാ ബാനർജി മോഡലിൽ പ്രിയങ്കയെ ഒരുക്കാനാണ് ആലോചന. ഇതിലൂടെ സ്ത്രീകളേയും കോൺഗ്രസിലേക്ക് അടുപ്പിക്കും. പെട്രോൾ വില വർദ്ധനവുൾപ്പെടെ ചർച്ചയാക്കിയുള്ള രാഷ്ട്രീയ തന്ത്രമാകും ഒരുക്കുക. കോൺഗ്രസിനെ രക്ഷിക്കാൻ മാസ്റ്റർ പ്ലാനുമായി പ്രശാന്ത് കിഷോർ എത്തുമ്പോൾ അത് പാർട്ടിയിൽ അഴിച്ചു പണിക്കാലവുമാകും.

രാഹുലിനെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങളും വിശദീകരിച്ചിട്ടുണ്ട്. 2024 ലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും. തിരഞ്ഞെടുപ്പിനെ നേരിടാൻ ദീർഘവീക്ഷണമുള്ള കർമപദ്ധതി അനിവാര്യമാണെന്നു വിലയിരുത്തിയാണ്, ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും കോൺഗ്രസ് തുടക്കമിട്ടത്.

രാഹുൽ, പ്രിയങ്ക, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കഴിഞ്ഞ ദിവസം പ്രശാന്ത് കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ പ്രശാന്തുമായി കൈകോർക്കുന്നതു പരിഗണനയിലുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനെയും മാസ് ലീഡറായി ഉയർത്തിക്കാട്ടിയാണ് അവരുടെ തിരഞ്ഞെടുപ്പ് വിജയത്തിനു പ്രശാന്ത് ചുക്കാൻ പിടിച്ചത്. അതേ രീതിയിൽ രാഹുലിന്റെ പ്രതിഛായയിലും മാറ്റം വേണം. കോൺഗ്രസ് നിരയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുലാണെങ്കിലും മോദിയെ കടത്തിവെട്ടാൻ കെൽപുള്ളയാൾ എന്ന നിലയിൽ അവതരിപ്പിക്കും. ഇതിലൂടെ കോൺഗ്രസിന് കൂടുതൽ നേട്ടമുണ്ടാക്കാനാകും.

മമത, ശരദ് പവാർ ഉൾപ്പെടെയുള്ള കരുത്തർ അണിനിരക്കുന്ന പ്രതിപക്ഷ നിരയിൽ രാഹുലിന്റെ സ്വീകാര്യതയും വർധിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസിനൊപ്പം ചേർന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളിലും പ്രശാന്തിന്റെ സേവനമുണ്ടാകും. യുപിയിൽ പ്രിയങ്കയെ മുന്നിൽ നിർത്തിയാകും കോൺഗ്രസ് പ്രചരണത്തിൽ സജീവമാകുക. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്കുള്ള സാധ്യതയും തേടും.