കണ്ണൂർ: കോഴ ആരോപണത്തിൽ കെ.സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം മുറുകുന്നു. ജെ.ആർ.എഫ് ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട തെളിവുകൾ പരിശോധിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചു നേരത്തെ ക്രൈം ബ്രാഞ്ച് സംഘം പ്രസിതയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

തെരഞ്ഞെടുപ്പിന് മുൻപായി കെ.സുരേന്ദ്രൻ പത്തുലക്ഷം രൂപ കോഴ കൊടുത്തുവെന്ന എം.എസ്.എഫ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്.ഇതിന്റെ തെളിവ് ശേഖരണത്തിനാണ് കണ്ണൂർ ഓഫിസിൽ ഇന്ന് ഉച്ചയോടെ ഹാജരാകാൻ പ്രസീതയ്ക്ക് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയത്. ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് വിളിപ്പിച്ചത്.എന്നാൽ കോഴ ആരോപണം നിഷേധിച്ച സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ ക്രൈം ബ്രാഞ്ച്എടുത്തിട്ടില്ല.

സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്നതിൽ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത നേരത്തെ പുറത്ത് വിട്ടത്. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത വ്യക്തമാക്കിയിരുന്നു. ആദ്യം പത്തുലക്ഷം രൂപയും പിന്നീട് 25 ലക്ഷം രൂപയും നൽകിയെന്നായിരുന്നു പ്രസീത അഴീക്കോടിന്റെ ആരോപണം.