ന്യൂഡൽഹി: പതിനാറുകാരിയെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. 21-കാരനായ പ്രവീണാണ് പിടിയിലായത്. ഹരിയാണയിലെ പാൾവാളിലുള്ള സഹോദരിയുടെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്.

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. 11-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ പ്രവീൺ നിരന്തര പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. പെൺകുട്ടി ഇത് തന്റെ പിതാവിനെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെ താക്കീത് ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കൊന്ന് കലി തീർത്തു.

തിങ്കളാഴ്ച കൃത്യം നടത്താൻ ലക്ഷ്യമിട്ടിറങ്ങിയ പ്രതി ഒളിച്ചിരുന്ന് കോടാലി കൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപോയ യുവാവിനെ പൊലീസ് ഹരിയാണയിൽനിന്നാണ് പിടികൂടിയത്.

പെൺകുട്ടിയെ കൊല്ലാനായി ഒരുമാസം മുമ്പ് തന്നെ പ്രതി കോടാലി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ യുവാവ് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടിയെ പിറന്നാളിന് മുൻപ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ സഹോദരിയും പ്രതികരിച്ചു.