കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷമാകുന്നു.തൃശൂർ അതിരൂപതയിൽ നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സർക്കുലർ ഇറക്കി്. പാലക്കാട് രൂപതയിലും പുതിയ ആരാധനാ ക്രമം പാലിക്കാൻ സർക്കുലറിറക്കിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ആശയ കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിക്കുന്നതെന്നും മാർ ആഡ്രൂസ് താഴത്ത് വിശദീകരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നൽകിയിട്ടില്ലെന്നും അത്തരം അറിയിപ്പ് വത്തിക്കാൻ നൽകിയില്ലെന്നും സർക്കുലറിൽ പറയുന്നു.

പാലക്കാട് രൂപതയിൽ പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്ന് സർക്കുലർ പറയുന്നു. രൂപത അധ്യക്ഷൻ ബിഷപ്പ് ജേക്കബ് മനത്തോടത്താണ് സർക്കുലർ ഇറക്കിയത്. കുർബാന ക്രമം സംബന്ധിച്ചും രീതികൾ സംബന്ധിച്ചും വൈദികർക്കുള്ള നിർദേശവും സർക്കുലറിലുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാന ക്രമം നടപ്പാക്കില്ലെന്നാണ് മാർ ജോർജ് ആലഞ്ചേരിയുടെ നിലപാട്.

ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പ അനുമതി നൽകി. മെത്രാപ്പൊലീത്തൻ വികാരി ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് നിലവിലുള്ള രീതി തുടരാൻ അനുമതി ലഭിച്ചത്. വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള പുതിയ സർക്കുലർ ഇവിടെ പുറത്തിറക്കി.

നാളെ മുതലാണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്‌കരിച്ച ആരാധനാ ക്രമം നിലവിൽ വരേണ്ടത്. അതേസമയം പുതിയ കുർബാന ടെക്സ്റ്റ് എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്. കുർബാന പരിഷ്‌കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം ആറോളം രൂപതകളിൽ പ്രതിഷേധം ഉണ്ടായിരുന്നു. സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന ദിവസമാണ് നവംബർ 28.

സിനഡ് പുതുക്കിയ കുർബാന രീതിയിൽ ആദ്യഭാഗം വിശ്വാസികൾക്ക് നേരെയും പ്രധാന ഭാഗം ആൾത്താരയ്ക്ക് അഭിമുഖമായുമാണ് നടത്തുക. നവംബർ 28 മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. എന്നാൽ മുഴുവൻ സമയവും ജനാഭിമുഖ കുർബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.