പ്യോംങ്യാംഗ് : ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായേതാടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. രാജ്യതലസ്ഥാനമായ പ്യാങ്യാങ്ങിൽ ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും (7,414 രൂപ) യാണ് വില. ഒരു കിലോ ധാന്യം 204.81 രൂപയ്ക്കാണ് വിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഭരണ കക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കിം ജോങ് ഉൻ രാജ്യത്തെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചു. രാജ്യത്തെ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ അടിയന്തിര നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്ഥിതി അതീവ രൂക്ഷമായതോടെ പ്രതിദിനം രണ്ട് ലിറ്റർ വീതം മനുഷ്യ മൂത്രം വളം ഉത്പാദനത്തിനായി നൽകണമെന്ന് കർഷകർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. യു.എൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ സമീപകാല റിപ്പോർട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്. രാജ്യത്തെ 40 ശതമാനം പേർ അതായത് ഒരുകോടിക്കു മേലുള്ള ജനങ്ങൾ പട്ടിണിയിലാണെന്നാണ് യു.എൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് ഉത്പാദിപ്പിക്കാത്ത അവശ്യ വസ്തുക്കൾക്കായിഉത്തരകൊറിയ കൂടുതലായി ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കാര്യമായ കുറവ് വന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കി. 1990 കളിൽ രാജ്യത്തുണ്ടായ ഭക്ഷ്യക്ഷാമത്തിൽ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. നിലവിലെ സ്ഥിതി 1990 ലേതിനേക്കാൾ വലിയ ദുരന്തമാകും രാജ്യത്തുണ്ടാവുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.