കാബൂൾ: അഫ്ഗാനിസ്ഥാൻ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്തവിധം നരകമായി മാറികൊണ്ടിരിക്കുകയാണ്. അഭയാർഥി പലായനങ്ങളുടെ ആശങ്കയ്ക്കിടയിലും കാബൂൾ വിമാനത്താവളത്തിന് പരിസരത്ത് വിൽപ്പനയ്ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഓരോ ദിവസവും വിമാനത്താവളത്തിലേക്കെത്തുന്ന അഫ്ഗാനികളുടെ എണ്ണം കൂടുന്തോറും വെള്ളത്തിന്റേയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയരുന്നു. ഒരു കുപ്പി കുടിവെള്ളത്തിന് കച്ചവടക്കാർ 40 ഡോളർ(ഏകദേശം 3000 രൂപ), ഒരു പ്ലേറ്റ് ചോറിന് 100 ഡോളർ(7400 രൂപ) വരേയുമാണ് കച്ചവടക്കാർ ഈടാക്കുന്നതെന്ന് പരാതിപ്പെടുന്ന അഫ്ഗാനിയുടെ വീഡിയോ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാൻ കറൻസിക്ക് പകരം ഡോളർ തന്നെയാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നതെന്നും ഫസൽ റഹ്മാൻ എന്ന അഫ്ഗാനി പറയുന്നു.ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് ഫസൽ റഹ്മാൻ പറയുന്നത്.

വിമാനത്താവളത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികളും അനുദിനം മോശമായിവരുകയാണ്. വിമാനത്താവളത്തിന് പുറത്ത് അടുത്തിടെ ഇരട്ടസ്ഫോടനങ്ങൾ ഉണ്ടായിട്ടും ദിവസവും ആയിരക്കണക്കിന് അഭയാർഥികൾ രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയോടെ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തേക്ക് കയറാനായി പുറത്തെ ചെളിയിലും വെള്ളത്തിലും കാത്തുനിൽക്കുന്ന അഭയാർഥികളുടെ ദൃശ്യങ്ങളും അഫ്ഗാനിൽ നിന്ന് പുറത്തുവരുന്നുണ്ട്.

ഇരട്ട്സഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കൽ നടപടികൾ രാജ്യങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുമെന്ന് യുകെയും സ്പെയിനും ഇതിനകം പറഞ്ഞിട്ടുണ്ടെങ്കിലും അഫ്ഗാനിസ്താനിൽ നിന്ന് ഇനിയും നൂറുകണക്കിന് അമേരിക്കക്കാരെ ഒഴിപ്പിക്കാനുണ്ട്.താലിബാൻ ഭരണകൂടത്തിൽ നിന്ന് പലായനം ചെയ്യാൻ ആയിരക്കണക്കിന് അഫ്ഗാനികൾ ഇപ്പോഴും കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ കാത്തുനിൽക്കുയാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.