ആലപ്പുഴ: സഭാനേതൃത്വത്തെ രൂക്ഷമായിവിമർശിച്ച് ഫേസ്‌ബുക്കിൽ വൈദികന്റെ പോസ്റ്റ്. സഭയുടെ പേരിൽ നേരിട്ടോ വ്യാജമായോ വിഷംവിതറുന്ന എല്ലാ നടപടികളെയും അപലപിക്കണം. കയറഴിച്ചുവിട്ടിരിക്കുന്ന വൈദികരെയും അൽമായരെയും വിലക്കണമെന്നും പഞ്ചാബിൽ സേവനംചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഫാ. ജോസ് വള്ളിക്കാട്ട് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

കുറിപ്പിന്റെ ചുരുക്കം:- ബഹുമാന്യ നേതൃത്വമേ, സഭ തിളങ്ങുന്ന ഒരു ഗോപുരമാകണമെന്ന് ഇവിടത്തെ കേവല ക്രൈസ്തവസമൂഹം മാത്രമല്ല, ആയിരക്കണക്കിനു ഹൈന്ദവ, ഇസ്ലാമിക, മതരഹിത സമൂഹംകൂടി ആഗ്രഹിക്കുന്നുണ്ട്. ചില വൈദികർക്കും അൽമായർക്കും മൗനമായി നൽകുന്ന പ്രോത്സാഹനവും സ്വാതന്ത്ര്യവും അവസാനിപ്പിക്കാൻ സമയമായി. ശരിയായ വിവരങ്ങളുടെയും വസ്തുതകളുടെയും പിൻബലമില്ലാതെ ഉത്തരവാദിത്വരഹിതമായി പ്രചരിപ്പിച്ച പ്രസ്താവനകളും സന്ദേശങ്ങളും ഒരു വലിയ വർഗീയ ബോംബിനെയാണുസൃഷ്ടിച്ചതെന്നു തിരിച്ചറിയുക.

വഴിതെറ്റിപ്പോയി എന്ന് നിങ്ങൾ ആരോപിക്കുന്ന പത്തോ പതിനഞ്ചോ പെൺകുട്ടികളെ രക്ഷിച്ചെടുക്കുന്നതിനുകാട്ടിയ പരാക്രമത്തിനിടയിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പള്ളിയിൽനിന്ന് അകന്നിരിക്കുന്നു. അവരെ രക്ഷിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും എന്തു പദ്ധതിയാണുള്ളത്? ഡാറ്റായുടെ പിൻബലത്തോടെ, വസ്തുതകൾനിരത്തി പൊളിറ്റിക്കലി കറക്ട് ആയ പ്രസ്താവനകൾ നടത്താൻ നിങ്ങൾക്കോ പി.ആർ.ഒ. മാർക്കോ അറിയില്ല. ക്രിസ്തുവിന്റെ സമാധാനത്തിന്റെ പതാക വീശുക. വൈദികരും സന്ന്യാസിനികളും വിശ്വാസികളും പൊതുസമൂഹവും പിന്നിൽ ഉണ്ടാകും.