തിരുവനന്തപുരം: ഈശോക്ക് പിന്നാലെ ചേരയും വിവാദത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ക്രിസ്ത്യൻ മത മൗലിക വാദത്തെ രൂക്ഷമായി വിമർശിക്കുന്ന വൈദികന്റെ പ്രസംഗം വൈറലാകുന്നു.ജാതിയുടേയും വളർന്നുവരുന്ന വർഗീയതയേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഫാ. ജയിസ് പനവേലിലിന്റെ പ്രസംഗം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 75 വർഷം പിന്നിട്ടിട്ടും മനസുകളിൽ മാറാതെ നിൽക്കുന്ന ജാതീയതയുടെ പുഴുക്കുത്തുകളേയും വൈദികൻ വിമർശിച്ചു. നമ്മുക്കിടയിലെ പുഴുക്കുത്തുകളേയും തെറ്റുകളേയും പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനല്ല ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെടുന്നതെന്നും വൈദികൻ വിശദമാക്കി.

ഏറെക്കാലം കുട്ടികളോട് ലൈംഗിക അതിക്രമം കാണിച്ച കത്തോലിക്കാ സഭയിലെ വളരെ ഉയർന്ന പദവി വഹിച്ചിരുന്ന ഒരു കർദ്ദിനാളിനെ പുറത്താക്കിക്കൊണ്ട് വത്തിക്കാൻ പുറത്തിറക്കിയ ശ്വേത പത്രം വ്യക്തമാക്കുന്നതും ഇതാണെന്നും വൈദികൻ പറയുന്നു. കാവലാകേണ്ടവർ തന്നെ കാർന്നുതിന്നുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്.ഇതുവരെയുണ്ടായിരുന്ന വാർപ്പുമാതൃകകൾ പൊളിച്ചെഴുതപ്പെടുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങളില്ലാതെ പെരുന്നാളുകൾ നടത്തിയിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഈ പൊളിച്ചെഴുത്ത് ആത്മീയ ജീവിതത്തിലും വേണമെന്ന് ഫാ. ജെയിംസ് കൂട്ടിച്ചേർക്കുന്നു. എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോർജ്ജ് പുത്തൻപള്ളിയുടെ സഹ വികാരിയുമാണ് ഫാ. ജയിസ് പനവേലിൽ.

മാതാവിന്റെ സ്വർഗാരോപണ തിരുനാളുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വൈദികന്റെ പ്രതികരണം.ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുൻനിർത്തിയും വൈദികൻ പ്രതികരിക്കുന്നുണ്ട്.ഈമയൗ, ആമേൻ അടക്കമുള്ള സിനിമകൾ ഇറങ്ങിയ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോൾ ഒരു സിനിമയുടെ പേരിൽ വാളെടുത്തിരിക്കുന്നത്.സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്റെ പേരിൽ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നതെന്നും വൈദികൻ ചൂണ്ടിക്കാണിക്കുന്നു.

കൂടെ നിൽക്കുന്നവന്റെ വേദന നിന്റെ തന്നെ നീറ്റലാണ് എന്ന വകബോധമില്ലാതെ വരുന്നതോടെ ആളുകൾ മനുഷ്യരല്ലാതാവുന്നു. മറ്റുള്ളവരേക്കാളും തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. അങ്ങനെ ഒരു സിനിമ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വർഗീയവാദി ക്രിസ്ത്യാനികളാകുന്നത്.

ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണെന്നും ഫാ. ജയിസ് പനവേലിൽ പറയുന്നു.തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ലെന്നും ഫാ. ജയിസ് പനവേലിൽ ഓർമ്മപ്പെടുത്തുന്നു.പലകാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിനിമയുടെ പേരിലുള്ള വിവാദങ്ങൾ കൊടുമ്പിനികൊണ്ടുനിൽക്കെ ഫാദറിന്റെ പ്രസംഗത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സിനിമ താരങ്ങളും പ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് ഫാദറിന്റെ പ്രസംഗം പങ്കുവെച്ച് രംഗത്തെത്തിയത്.