മുംബൈ: പള്ളിക്കുള്ളിൽ പുരോഹിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. നാസിക്കിലെ ഷാലിമാർ ചൗക്കിലുള്ള സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതൻ ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവർ ഉടൻ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആനന്ദ് ആപ്തെയുടെ ശരീരത്തിൽ 15 ശതമാനത്തോളം പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നാസിക് ജില്ലാ ആശുപത്രിയിലെത്തി പുരോഹിതന്റെ മൊഴിയെടുത്തു. മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് വ്യക്തമാക്കുന്നതാണ് മൊഴിയെന്നാണ് റിപ്പോർട്ട്.