ഭോപാൽ: സ്‌കൂൾ യൂണിഫോം ധരിക്കാത്തതിന് വിദ്യാർത്ഥിനികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പൊലീസ്. പോക്‌സോ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

മധ്യപ്രദേശിലെ മച്ചാൽപുർ പൊലീസ് സ്റ്റേഷനിൽ മൂന്ന് പെൺകുട്ടികൾ നൽകിയ പരാതിയിൽ രാജ്ഗഡ് ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് (50) കേസെടുത്തത്.

പെൺകുട്ടികളുടെ വസ്ത്രങ്ങൾ സ്‌കൂളിലെ ആൺകുട്ടികളെ 'നശിപ്പിക്കുന്നു' എന്നു പറഞ്ഞാണ് വസ്ത്രം മാറാൻ ആവശ്യപ്പെട്ടത്. യൂണിഫോം തയ്ച്ചുകിട്ടിയില്ലെന്നു പെൺകുട്ടികൾ പറഞ്ഞെങ്കിലും മാളവ്യ കോപാകുലനാവുകയും അവർ ധരിച്ചിരിക്കുന്നവ അഴിച്ചുമാറ്റാൻ പറയുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഇതിന്റെ വിഡിയോയിൽ, പെൺകുട്ടികളുടെ വസ്ത്രങ്ങൾ ക്ലാസിലെ ആൺകുട്ടികളെ നശിപ്പിക്കുന്നു എന്ന് പ്രിൻസിപ്പൽ പറയുന്നതു കേൾക്കാം.

ശനിയാഴ്ച വൈകുന്നേരം മാളവ്യയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റു ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പെൺകുട്ടികളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തും.