തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകൾ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയത്. ഉപാധികളോടെയാണ് സർവീസ് നടത്താൻ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്താനാണ് അനുവദിച്ചത്. ഇതനുസരിച്ച് ഇന്ന് ഒറ്റയക്ക നമ്പറിലുള്ള ബസുകളാണ് സർവീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസുകൾക്കാണ് സർവീസ് നടത്താൻ അനുമതി.