കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രാഥമിക ജൂറി, പ്രിയനന്ദനൻ ഗോത്രഭാഷയിൽ ഒരുക്കിയ ധബാരി ക്യുരുവിയെ അന്തിമ ജൂറിക്ക് വിട്ടുനൽകാത്തതിൽ പ്രതിഷേധവുമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് കൂടിയായ സംവിധായകൻ പ്രിയനന്ദനൻ രംഗത്ത്. തന്റെ ചിത്രം തഴഞ്ഞതിനെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന്പ്രിയനന്ദനൻ പറഞ്ഞു.

ലോകസിനിമയിൽ തന്നെ ആദ്യമായി ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമയാണ് 'ധബാരി ക്യുരുവി'. ഇരുള ഭാഷയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ആദിവാസി മേഖലയായ അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രം പൂർത്തീകരിച്ചത്.
സമൂഹത്തിലെ അടിത്തട്ട് വിഭാഗമായ ഒരു കീഴാള ചിത്രമാണ് ധബാരി ക്യുരുവി.

ചലച്ചിത്ര പുരസ്‌ക്കാര സമിതിയുടെ പ്രാഥമിക ജൂറി സിനിമ കണ്ടു. എന്നാൽ അന്തിമ ജൂറിയുടെ മുന്നിൽ ചിത്രം എത്തിയിട്ടില്ല. ആ നടപടി ഗുരുതരവീഴ്ചയാണ്. അതിൽ എന്തോ തിരിമറി നടന്നതായി ഞാൻ സംശയിക്കുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ച ശേഷം മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകും, പ്രിയനന്ദനൻ പറഞ്ഞു.

അടിസ്ഥാനവർഗ്ഗത്തിൽ പെട്ട ഈ ഗോത്രവിഭാഗത്തിലെ പെൺകുട്ടികളുടെ ചിത്രമായ ധബാരി ക്യുരുവിയെ ഒരു തരത്തിലും പരാമർശിക്കാതെ പോയത് ശരിയല്ല.

സമിതിയുടെ തീരുമാനങ്ങളെ ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. എക്കാലവും അത്തരമൊരു നിലപാട് സ്വീകരിക്കുന്നയാളു കൂടിയാണ്. പക്ഷേ ഇത്തരമൊരു വീഴ്ച അംഗീകരിക്കാനാവില്ല. വ്യക്തിപരമായ ആവശ്യം മാത്രമല്ല ഇത്. തുടർന്നും ഇത്തരം കീഴ് വഴക്കങ്ങൾ അംഗീകരിക്കാനാവില്ല. അതുകൊണ്ടുകൂടിയാണ് പ്രതിഷേധവും പരാതിയും ഉന്നയിക്കുന്നതെന്നും, പ്രിയനന്ദനൻ പറഞ്ഞു.