കൊല്ലം: ‘ദ് കിങ്' എന്ന ചിത്രത്തിലെ ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന്റെ ഡയലോ​ഗ് അനുസ്മരിപ്പിക്കുന്ന പ്രസം​ഗവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആൻഡ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..' ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക ഗാന്ധി പറഞ്ഞപ്പോൾ മമ്മൂട്ടിയെ ഓർത്ത് വേദിയിൽ നിറഞ്ഞത് ഉഗ്രൻ കയ്യടിയായിരുന്നു.

വേദിയിൽ ഒപ്പം നിന്നവർ പോലും ‘ദ് കിങ്' എന്ന മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് ഓർത്തുപോയി. ചിരിയോടെയാണ് പ്രിയങ്കയും ഇതു പറഞ്ഞത്. ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലിന്റെ മ്യൂസിക് കൂടി ചേർത്തുള്ള ഇതിന്റെ വിഡിയോ ഇപ്പോൾ കോൺഗ്രസ് പേജുകളിൽ വൈറലാണ്. മലയാള സിനിമ പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ഒരു ഡയലോഗാണ് മമ്മൂട്ടി-രൺജി പണിക്കർ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ദി കിങ് എന്ന ചിത്രത്തിലെ സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം എന്ന ഡയലോഗ്. അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രസം​ഗം.

തെക്കൻ കേരളത്തെ ഇളക്കിമറിച്ചാണ് പ്രിയങ്കയുടെ പ്രചാരണം മുന്നേറുന്നത്. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ഇടതുമുന്നണി സർക്കാർ സ്വജനപക്ഷപാതത്തിന്റെ വക്താക്കളായിരുന്നു. ഇടതുമുന്നണി നേതാക്കൾ ലൗ ജിഹാദിനെപ്പറ്റി പറയുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലാണെന്ന് പ്രിയങ്ക പറഞ്ഞു. യു.പിയിലെ ഹാഥറാസ് കേസ് പോലെയാണ് വാളയാർ കേസും സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നത്. കന്യാസ്ത്രീകളുടെ മതം ചോദിക്കാൻ ആരാണ് സംഘപരിവാറിനെ അധികാരം നൽകിയതെന്ന് പ്രിയങ്ക ചോദിച്ചു. തെരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഇടത് സർക്കാറിനെ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശിച്ചു. അഴിമതിയെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിക്ക് മറ്റെന്താണ് ജോലിയെന്നും പ്രിയങ്ക ചോദിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ടു. മത്സ്യത്തൊഴിലാളികളുടെ സമ്പത്ത് 5,000 കോടിക്ക് വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. മുഖ്യമന്ത്രിയുെട മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം അറിയുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സർക്കാറിന് ആവശ്യമുള്ളവരെ മാത്രം ജോലിക്ക് നിയമിച്ചു. കേന്ദ്രത്തെ പോലെ പി.ആർ ജോലിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാറും കോടികൾ ചെലവാക്കി. കൊലക്കേസ് പ്രതികളെ രക്ഷിക്കാനും ഇടത് സർക്കാർ ധാരാളം പണം ചെലവഴിച്ചു. സത്യസന്ധതയില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കോർപറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സർക്കാറിന് താൽപര്യം. കേരളത്തിന്റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിൽക്കുന്നു. ഭാവിക്ക് വേണ്ടിയുള്ള പ്രകടനപത്രികയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. ഇടത് സർക്കാർ വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. കേരളത്തിലെ ജനങ്ങൾ തന്നെയാണ് യഥാർഥ സ്വർണമെന്നും പ്രിയങ്ക പറഞ്ഞു.