ലഖ്നൗ: ലഖിംപുർ ഖേരി കർഷക കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. ലഖ്നൗവിൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മൗനവ്രതത്തിലാണ് പ്രിയങ്കയും പങ്കെടുത്തത്.

അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താൻ പോരാടുമെന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. കർഷകരുടെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ പുറത്താക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കർഷകരെ കൊലചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനുൾപ്പെടുന്ന കേസ് ആയതിനാൽ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇടയാക്കുമെന്നാണ് കോൺഗ്രസ് വാദം.