ന്യൂഡൽഹി: കോവിഡ് അനാഥരാക്കിയ കുട്ടികളുടെയും പകർച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഇന്നത്തെ സാഹചര്യത്തിൽ കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ടെന്നും ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങൾ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു.

ആശങ്കകൾ കണക്കിലെടുത്ത് സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി-പട്ടികവർഗക്കാർ തുടങ്ങി സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്ത്ര മന്ത്രാലയത്തിന്റെ വനിതാ സുരക്ഷാ വിഭാഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡിന്റെ ആഘാതം സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും അത്തരം വ്യക്തികൾക്ക് വ്യക്തികൾക്ക് പിന്തുണയും സഹായവും ഉറപ്പാക്കുന്നതിന് മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത്തരം കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ യു.പി. പൊലീസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ കടത്തുന്ന സംഘങ്ങൾ ആകാം അവയ്ക്ക് പിന്നിലെന്നായിരുന്നു യു.പി. പൊലീസിന്റെ മുന്നറിയിപ്പ്.

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് 25 വയസുവരെ 2500 രൂപവീതം പ്രതിമാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു. സർക്കാർ അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു. കോവിഡ്മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികൾ കൊണ്ടുവരുമെന്ന് യുപിയിലെയും ഹിമാചൽ പ്രദേശിലെയും ബിജെപി സർക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.