ദുബായ്: ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരം ഹസൻ അലിക്കും കുടുംബത്തിനും എതിരെ വ്യാപക വിമർശനം.ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരി അയതിനാൽ തന്നെ അലിയുടെ ഭാര്യക്കെതിരെയാണ് കൂടുതൽ വിമർശനം.ഭാര്യക്കെതിരെ വധ ഭീഷണിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഹസൻ അലി, പത്തൊമ്പതാം ഓവറിൽ ഓസീസിനെ ജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതോടെയാണ് ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി ആരാധകർ
രംഗത്തെത്തിയിരിക്കുന്നത്.

ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്‌സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിച്ചു.

ഇത്തരത്തിൽ നിറം മങ്ങിയ പ്രകടനത്തിന് മുൻപ് തന്നെ പണം ഹസന്റെ അക്കൗണ്ടിലെത്തിയിരുന്നതായും ഭാര്യയുടെ രാജ്യമായ ഇന്ത്യക്ക് വേണ്ടിയാണ് ഹസൻ ഇത്തരത്തിൽ ചെയ്തതെന്നുമാണ് വിമർശനം ഉയർന്നിരിക്കുന്നത്.