ഇടുക്കി: കാറ്റഗറി 454/ 2016 സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 റാങ്ക് ഹോൾഡേഴ്‌സ് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ലക്കാരെ തഴയുന്നതായി പരാതി. റാങ്ക് ലിസ്റ്റ് 2018 ജൂലൈ 16 - ന് ലവിൽ വന്നതാണെങ്കിലും ജില്ലയിൽ നിന്നും 51പേരെ മാത്രമേ നിയമിച്ചിട്ടുള്ളു എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അടിയന്തിര നിയമനം ആവശ്യമുള്ള തസ്തിക ആയതിനാൽ കാലതാമസം ഉണ്ടാകാതിരിക്കാൻ ഇന്റർവ്യൂ പോലും ഒഴിവാക്കിയാണ് സർക്കാർ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചത്. 347 പേരാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഈ ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം പ്രളയം , നിപ്പ വൈറസ്, കോവിഡ് 19 തുടങ്ങിയ കാരണങ്ങളുടെ പേരിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു 2 വർഷത്തോളം നഷ്ടപെടുത്തി/

ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 1വർഷം മാത്രം അവശേഷിച്ചിരിക്കെ ഇടുക്കി ജില്ലയിൽ ഉള്ളവരെ മനപ്പൂർവം തഴഞ്ഞിരിക്കുകയാണ് എന്നാണ് റാങ്ക് ഹോൾഡേഴ്‌സ് സംഘടന ഭാരവാഹികളുടെ ആരോപണം. മറ്റ് ജില്ലകളിൽ 100 നു മേൽ നിയമനങ്ങൾ നടന്നപ്പോൾ ഇടുക്കിയിൽ ഇത് നാമമാത്രമായി എന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ജില്ലയിൽ - 2 ജില്ലാ ആശുപത്രികൾ, 4 താലൂക് ആശുപത്രികൾ , 13 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ , 31 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉള്ളിടത് 1961 ലെ സ്റ്റാഫ് പാറ്റേർണിൽ നോക്കിയാൽ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിച്ചിട്ടില്ല. നിലവിൽ ജില്ലയിലെ 5 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 1 സ്റ്റാഫ് നേഴ്‌സ് തസ്തിക പോലും ഇല്ല .കൂടാതെ 10 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആകെ 1 സ്റ്റാഫ് നേഴ്‌സ് തസ്തിക മാത്രമാണ് ഉള്ളത്. നഴ്‌സുമാരുടെ അഭാവം മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ ആവുകയും ആദിവാസി സമൂഹം ഉൾപ്പെടുന്ന ജില്ലയിലെ രോഗികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായ വാർത്തകൾ പല തവണ ഉണ്ടായിട്ടുണ്ട്.

ജില്ലയിൽ നിന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു 63 ഉം, അടിമാലി താലൂക്ക് ആശുപത്രിയിലേക്കു 62 ഉം, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു 15 ഉം - ആകെ 140 സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിക്കണം എന്ന് ആവശ്യപെട്ട് കൊണ്ടുള്ള അപേക്ഷ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് സർക്കാരിനു കൊടുത്തിട്ട് കാലങ്ങളായി. ഇതിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.

മാത്രമല്ല നിലവിലുള്ള 5ൽ പരം ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയുമാണ്. ജില്ലയിലെ പാവപ്പെട്ട മലയോര കർഷക കുടുംബങ്ങളിൽ നിന്ന് ഏറെ കഷ്ടതകൾ അനുഭവിച്ച പഠിച്ചു കുടുംബത്തിന് ഒരു താങ്ങാകാം എന്ന പ്രതീക്ഷയിൽ പി എസ് സി ലിസ്റ്റിൽ കയറിക്കൂടിയവരാണ് തങ്ങൾ . ഇത് ഇപ്പോൾ ജലരേഖയായി പരിണമിച്ചിരിയ്കയാണ്. ഭാരവാഹികൾ കൂട്ടി ചേർത്തു.

ലിസ്റ്റ് നിലവിൽ ഇരിക്കെ നടത്തുന്ന കരാർ നിയമനങ്ങൾ ഇനി ഒരു പി എസ് സി പരീക്ഷ എഴുതാൻ പ്രായം കഴിഞ്ഞവരെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാനായി മാസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്നതിനാൽ നിയമനങ്ങൾ എത്രയും വേഗം നടപ്പിലാക്കണെമെന്നാണ് ഇവരുടെ ആവശ്യം.