തിരുവനന്തപുരം: അന്തരിച്ച എംഎൽഎ പിടി തോമസിന് ആദരാഞ്ജലികളുമായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി പോസ്റ്റ്. എല്ലാ തിന്മകളോടും സമരസപ്പെടുന്ന, പാർട്ടിയെ തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ട് പാർട്ടിക്കും ജനങ്ങൾക്കും പ്രവർത്തകർക്കും ഒരു പ്രയോജനവും ചെയ്യാത്ത ചില മുതലാളി രാഷ്ട്രീയക്കാർ ഈ മനുഷ്യന്റെ മുന്നിൽ വെറും തൃണങ്ങൾ മാത്രം-എന്നാണ് പഴകുളം മധു അനുശോചന കുറിപ്പിൽ എഴുതുന്നത്.

പി ടി ഉയർത്തിപ്പിടിച്ച രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾക്കും മരണമില്ല. കേരളത്തിലെ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിന് അനേകം പി ടി മാർ നമുക്കിടയിൽ ഉണ്ടാകണം... അങ്ങനെയുള്ളവരെ നമ്മൾ കാണണം കണ്ടെത്തണം. നാവ് താഴിട്ടു പൂട്ടിയ യജമാന ഭക്തികൊണ്ട് നടുവളയുന്നവരെയല്ല പി ടി യെ പ്പോലെ നടുവളക്കാതെ നേരെ നിന്ന് അടരാടുന്നവരെയാണ് ഇന്ന് കേരളത്തിനും പാർട്ടിക്കും ആവശ്യം-പഴകുളം മധു കുറിക്കുന്നു.

പഴകുളം മധുവിന്റെ എഫ് ബി പോസ്റ്റിന്റെ പൂർണ്ണ രൂപം.

പ്രിയങ്കരനായ പി ടി ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

കോൺഗ്രസിന് ഈ നഷ്ടം നികത്താനാവില്ല. ഏതുകൊടുമുടിയോടും ഏറ്റുമുട്ടാൻ കരുത്തുള്ള ഒരു പി ടി യേ ഇനി എത്രനാൾ കഴിഞ്ഞാൽ കോൺഗ്രസിൽ കാണാനാകും
മത-അധികാര-ധന സിംഹാസനങ്ങളെ ഒരുപോലെ എതിരിടാൻ അവരുടെ തെറ്റുകൾ വിളിച്ചു പറയാൻ ധൈര്യം കാണിച്ച ഇതുപോലൊരു നേതാവ് കോൺഗ്രസിന് മുതൽക്കൂട്ടായിരുന്നു.
എല്ലാ തിന്മകളോടും സമരസപ്പെടുന്ന, പാർട്ടിയെ തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന അധികാര സ്ഥാനങ്ങളിൽ ഇരുന്നിട്ട് പാർട്ടിക്കും ജനങ്ങൾക്കും പ്രവർത്തകർക്കും ഒരു പ്രയോജനവും ചെയ്യാത്ത ചില മുതലാളി രാഷ്ട്രീയക്കാർ ഈ മനുഷ്യന്റെ മുന്നിൽ വെറും തൃണങ്ങൾ മാത്രം.

കോൺഗ്രസിനെ കേരളത്തിൽ സാധാരണക്കാരുടെ പാർട്ടിയാക്കി മാറ്റിയത് പി ടി തോമസിനെ പോലെ വിരലിൽ എണ്ണാവുന്ന നേതാക്കളാണ്.
കേരള മനസ്സിന് ഏറെ ഇഷ്ടമായിരുന്നു കരുത്തനായ ഈ രാഷ്ട്രീയ-സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനെ.
ഗർജ്ജനം പോലെ,ഇടിമുഴക്കം പോലെ വിശ്വസിക്കുന്ന നിലപാടുകൾക്ക് വേണ്ടി എന്നും നിലകൊണ്ടു അദ്ദേഹം;
മരണം വരെ എന്നുവേണം പറയാൻ.

എന്തൊരു ധീരനായ കെ എസ് യു പ്രസിഡന്റ് ആയിരുന്നു പി ടി തോമസ്.
സർവ്വ ശക്തനായിരുന്ന കെ കരുണാകാരനോട് പോലും വിദ്യാർത്ഥി പ്രശ്‌നങ്ങളിൽ അണുവിട വിട്ടുവീഴ്‌ച്ച ചെയ്തില്ല പി ടി.
അദ്ദേഹം കെ എസ് യു പ്രസിഡന്റായിരുന്നപ്പോൾ ഞാൻ അടൂർ സെന്റ് സിറിൽസ് കോളേജ് യൂണിറ്റ് പ്രസിഡന്റും കുന്നത്തൂർ താലൂക്ക് സെക്രെട്ടറിയുമാണ്.
കേരളത്തിന്റെ ദുർബലമായ പരിസ്ഥിതിയെ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടം ഒരുകാലത്തും മറക്കാനാവില്ലല്ലോ.
കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റ് എം പി, എം എൽ എ എല്ലാമായെങ്കിലും ഇനിയുമേറെ ഉയരത്തിൽ എത്താനുള്ള പ്രാഗല്ഭ്യവും കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്നത്തെ കേരള സർക്കാരിനെതിരെ പി ടി നടത്തിയ പോരാട്ടങ്ങൾ വാർത്തമാനകാലത്തു ഏവർക്കും ആവേശം പകർന്നതാണ്.
മരിക്കില്ല പി ടി.

പി ടി ഉയർത്തിപ്പിടിച്ച രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾക്കും മരണമില്ല.
കേരളത്തിലെ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിന് അനേകം പി ടി മാർ നമുക്കിടയിൽ ഉണ്ടാകണം...
അങ്ങനെയുള്ളവരെ നമ്മൾ കാണണം കണ്ടെത്തണം. നാവ് താഴിട്ടു പൂട്ടിയ യജമാന ഭക്തികൊണ്ട് നടുവളയുന്നവരെയല്ല പി ടി യെ പ്പോലെ നടുവളക്കാതെ നേരെ നിന്ന് അടരാടുന്നവരെയാണ് ഇന്ന് കേരളത്തിനും പാർട്ടിക്കും ആവശ്യം.
പി ടി ഒരു ആവേശമായിരുന്നു ഞങ്ങൾക്ക്.
പ്രിയങ്കരനായ പി ടി ക്ക് സ്‌നേഹം. ആദരാഞ്ജലികൾ.