കൊച്ചി: വയലാറിന്റെ പാട്ടുകൾ മൂളുന്ന, നല്ല സിനിമകൾ കാണുന്ന, പരന്ന വായനയിലൂടെ വിജ്ഞാനം തേടുന്ന, പരിസ്ഥിതിയെ അതിരറ്റ് സ്‌നേഹിക്കുന്ന, നിയമവശങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഇഴകീറി പഠിക്കുന്ന പി.ടി തോമസ്. പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പലതും സഭയിൽ ഉന്നയിച്ചു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, പശ്ചിമ ഘട്ട സംരക്ഷണം, നദികളും ആറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നത്, മുട്ടിൽ മരം മുറി, സ്പിൻക്ലർ ഇടപാട്, സ്വർണ-ഡോളർക്കടത്ത് കേസ്...അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട് സഭയിൽ പി.ടിയുടെ ശബ്ദമുയർന്ന ജനകീയ വിഷയങ്ങൾ. സോളാർ കേസിൽ അദ്ദേഹം നടത്തിയ ഇടപെടലുകളിലെ തലവേദന ഇനിയും സർക്കാരിന് തീരുന്നില്ല.

സോളാർ കേസിൽ പി.ടി. തോമസ് എം.എൽ എ യ്ക്ക് ധനകാര്യ മന്ത്രി ബാലഗോപാൽ കൊടുത്ത മറുപടിയിൽ മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാണ് . സ്വപ്ന സുരേഷിന്റെ നീയമനവുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നടത്തിയ റിപ്പോർട്ടിൽ എടുത്ത നടപടിയെന്തെന്ന് 5.8.21 ൽ പിടി തോമസ് എം.എൽ എ ധനകാര്യ മന്ത്രി ബാലഗോപാലിനോട് ചോദിച്ചു. പരിശോധന നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ഭരണ വകുപ്പായ ഐ.ടി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അവർ പരിശോധിക്കുകയാണെന്നുമായിരുന്നു ബാലഗോപാലിന്റെ മറുപടി.

ധനവകുപ്പ് റിപ്പോർട്ട് കൊടുത്തത് പത്ത് മാസം മുൻപാണ്. റിപ്പോർട്ടിൻ മേൽ യാതൊരു നടപടിയും മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പ് എടുത്തിട്ടില്ല. ഇതിന്റെ പ്രധാന കാരണം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണ്. ഇതിൽ പ്രതിഭാഗത്തുള്ളത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയും ആയിരുന്ന ശിവശങ്കരനാണന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്.

ധനകാര്യ പരിശോധന റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ചുവടെ; 'ഐ.ടി സെക്രട്ടറിയും കെ എസ് ഐ റ്റി എൽ ചെയർമാനും ആയിരുന്ന ശ്രീ ശിവ ശങ്കർ ഐ എ എസ് , മാനേജിങ് ഡയറക്ടർ ഡോ.സി. ജയശങ്കർ പ്രസാദ്, സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫിസർ ശ്രീ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ ആസുത്രിതവും ബോധപൂർവ്വവുമായ പ്രവൃത്തികൾ മൂലമാണ് ആവശ്യമായ യോഗ്യതകൾ പോലുമില്ലാത്ത ശ്രീമതി. സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസി വഴി നീയമിക്കുന്നതിനുള്ള സാഹചര്യമൊരുക്കി , ശമ്പളമിനത്തിൽ 19,06,730 രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് അനുവദിച്ച് നൽകുന്നതിന് കാരണമായത്.

വേണ്ടത്ര അക്കാദമിക്ക് യോഗ്യതയോ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ കൺസൾട്ടന്റായി ജോലി നോക്കിയ അനുഭവ പരിചയമോ ഇല്ലാത്ത ശ്രീമതി സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നീയമിച്ച് ശമ്പളമിനത്തിൽ ജി എസ് ടി ഒഴിവാക്കി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് അനുവദിച്ച് കൊടുത്ത തുകയായ 16,15,873 രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൽ നിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ കെ എസ് ഐ റ്റി എൽ മാനേജിങ് ഡയറക്ടർ അടിയന്തിരമായി കൈകൊള്ളേണ്ടതാണ്.

ഏതെങ്കിലും കാരണവശാൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൽ നിന്ന് ഈടാക്കാൻ കഴിയാതെ വന്നാൽ ആയത് പ്രസ്തുത നീയമനത്തിന് കാരണക്കാരായ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ എസ് ഐറ്റി എൽ ചെയർമാനും ആയിരുന്ന ശ്രീ . ശിവശങ്കർ , മാനേജിങ് ഡയറക്ടർ ജയശങ്കർ പ്രസാദ്, സ്‌പെഷ്യൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരിൽ നിന്നും തുല്യമായി ഈടാക്കേണ്ടതാണ് ' -ഇതായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.

ചെറിയ തുകകൾ പോലും ജപ്തി നടപടികൾ തുടരുന്ന സംസ്ഥാനത്ത് തട്ടിപ്പിലൂടെ ജോലി നേടി ലക്ഷങ്ങൾ ശമ്പളം വാങ്ങിയ വിവാദ നായിക സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചു പിടിക്കണമെന്ന റിപ്പോർട്ട് യാതൊരു നടപടിയും എടുക്കാതെ മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിൽ ഉറങ്ങുകയാണ്.

വരാൻ പോകുന്ന നീയമസഭ സമ്മേളനത്തിൽ വിഷയങ്ങൾ പിൻതുടർന്ന് പഠിക്കുന്നതിൽ വിദഗ്ധനായ പി.ടി. തോമസിൽ നിന്നുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പി.ടി തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ സ്വപ്ന സുരേഷിനെ സംബന്ധിച്ച ധനകാര്യ പരിശോധന റിപ്പോർട്ട് നിത്യ നിദ്രതയിലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.