കൊച്ചി: ആരും പറയാത്തത് പറയുന്നത് നേതാവായിരുന്നു പിടി തോമസ്. സ്പ്രിങ്ളർ കരാർ വിവാദം ചർച്ചയാക്കിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. എന്നാൽ സ്പ്രീംഗ്‌ളറിനെ പുതു മാനത്തോടെ ചർച്ചയാക്കിയത് പിടി തോമസായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിൽ ദുരൂഹതയെന്ന പി.ടി.തോമസ് എംഎൽഎയുടെ ആരോപണം കേരളത്തെ തന്നെ ഞെട്ടിച്ചു. പിന്നീട് ആ കരാറു പോലും സർക്കാർ വേണ്ടെന്ന് വച്ചു. ഇങ്ങനെ തെളിവ് നിരത്തി പലതും കേരളീയ സമൂഹത്തിന് മുമ്പിൽ പിടി അവതരിപ്പിച്ചിരുന്നു.

സ്പ്രിംക്ലർ ഇന്ത്യയുടെ വെബ് സൈറ്റ് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ്. 2020 വരെയുള്ള ജിഎസ്ടി പോലും അടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വെബ്?സൈറ്റിൽ 'അക്കൗണ്ട് സസ്‌പെൻഡഡ്' എന്നാണ് കാണുന്നത്. സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്?സൈറ്റും മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. ഈ രണ്ട് സംഭവങ്ങളും യാദൃച്ഛി?കമാണോ എന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം നടത്തണം -പി.ടി.തോമസ് ഇങ്ങനെയാണ് ആരോപിച്ചത്.

തന്റെ കുടുംബാംഗങ്ങൾക്ക് സ്പ്രിംക്ലർ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങളിൽ വ്യക്തത വരാനുള്ളതിനാൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വിവരശേഖരണത്തിനായി വിദേശത്ത് പ്രവർത്തിക്കുന്ന സ്പ്രിംക്ലർ കമ്പനിയുമായി കരാറിലേർപ്പെട്ടതോടെ രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇൻഫർമേഷനാണ് കേരള സർക്കാർ വിറ്റിരിക്കുന്നതെന്നും പി.ടി.തോമസ് ആരോപിച്ചു. ഈ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുകയായിരുന്നു മുഖ്യമന്ത്രി. പക്ഷേ കരാർ വേണ്ടെന്നു വച്ചുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

മുട്ടിൽ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ടതും പി. ടി തോമസാണ്. നിയമസഭക്ക് അകത്തും പുറത്തും പി. ടി തോമസ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചു. ഇന്റലിജന്റ്സ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി. ടി തോമസ് ആരോപിച്ചിരുന്നു. നിയമസഭയിലെ ധനവിനിയോഗ ബിൽ ചർച്ചക്കിടെ എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിലിടപെട്ടാണ് പി. ടി തോമസ് തന്റെ വാദമുഖങ്ങൾ നിരത്തിയത്. മരംമുറിയെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിച്ചാൽ പല തലകളും ഉരുളുമെന്നും വാർത്താ സമ്മേളനത്തിൽ പി.ടി തോമസ് പറഞ്ഞിരുന്നു.

മാംഗോ മൊബൈൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി ടി തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാദം പി ടി തോമസ് തള്ളി. 2017 ജനുവരി 22നാണ് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ ഉദ്ഘാടനം ചെയ്യാമെന്നേറ്റത്. നിരവധി തട്ടിപ്പു കേസുകളിലെ പ്രതികളാണ് സംഘാടകർ എന്നറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് മുഖ്യമന്ത്രി അവസാന നിമിഷം ഒഴിഞ്ഞു മാറിയത്. ചടങ്ങിലേക്ക് ക്ഷണിച്ചതിന് എം. മുകേഷ് എംഎൽഎയെ ശാസിച്ചെന്നാണ് അറിവ്. ഇതിനും ഒന്നര മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാംഗോ മൊബൈൽ ഉടമയെ കോഴിക്കോട്ട് ഹസ്തദാനം ചെയ്തതെന്നും പി. ടി തോമസ് ആരോപിച്ചു. അങ്ങനെ വ്യക്തതോടെ പറഞ്ഞ ഈ വാക്കുകൾക്ക് പിന്നീട് ആരും മറുപടി നൽകിയില്ല.

മുട്ടിൽ മരം മുറിയിൽ ഒരു ചാനൽ റിപ്പോർട്ടറിന് പങ്കുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയതും പിടി തോമസായിരുന്നു. പിന്നീട് 24 ന്യൂസിലെ ദീപക് ധർ്മ്മടത്തിനെതിരായ വനംവകുപ്പിന്റെ റിപ്പോർട്ട് പുറത്തു വരികയും ചെയ്തു. ഈ കേസിൽ പിടി നടത്തിയ ഇടപെടലാണ് വനം മന്ത്രി എകെ ശശീന്ദ്രനെ പോലും വെട്ടിലാക്കിയത്. മുഖ്യമന്ത്രിക്ക് നേരെ ആരോപണമെത്തിയപ്പോൾ അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘമെത്തി. അങ്ങനെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ അറസ്റ്റിലായത്. ഈ രാഷ്ട്രീയ ഇടപെടലിന് ശേഷമാണ് അസുഖം പിടിയെ പിടികൂടിയത്. പിന്നീട് ചികിൽസയും. ഒടുവിൽ പോരാളിയായ പിടി വിടവാങ്ങി.

മത നേതാക്കളേയും വിമർശിക്കാൻ മടിയുണ്ടായിരുന്നില്ല പിടിക്ക്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റേതായി പുറത്തുവന്ന ലൗ ജിഹാദ് വാർത്ത സമുദായ സൗഹാർദം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പി ടി തോമസ് തുറന്നു പറഞ്ഞിരുന്നു. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാർഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടകരമാണ്. മതസൗഹാർദം പുലർത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും പി ടി തോമസ് പറഞ്ഞു

കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശം. ക്രിസ്ത്യൻ മതത്തിൽപ്പെട്ട പെൺകുട്ടികളെയും യുവാക്കളെയും ഇതിലൂടെ വഴി തെറ്റിക്കുന്നുവെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.