കണ്ണൂർ: കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാൻ പുതുച്ചേരി സർക്കാരും മദ്യപാന്മാരുടെ കഴുത്തിന് പിടിക്കുന്നു. അധികാരമേറ്റു ആഴ്ചകൾ പിന്നിടും മുൻപെ രംഗസ്വാമി സർക്കാർ മദ്യത്തിന് ഇരുപത് ശതമാനം എക്സൈസ് നികുതി കൂട്ടിയാണ് കുടിയന്മാരുടെ കഴുത്തിന് പിടിച്ചത്. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതു കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എങ്കിലും തൊട്ടടുത്ത കേരളത്തിനെക്കാൾ കുറഞ്ഞവിലയിലാണ് മാഹിയിൽ മദ്യം ലഭ്യമാവുക.

കോവിഡ് ലോക്ഡൗണിനിടെ കേരളാ വിപണിയിൽലഭ്യമാകുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനക മാഹിയിൽ കേരളത്തിന്റെ അതേ വിലയായിരുന്നു ഈടാക്കിയിരുന്നത്്. പുതുച്ചേരി സർക്കാരിന്റെ സ്വന്തമായുള്ള ബ്രാൻഡുകൾക്ക് മാത്രമേ വിലകുറച്ചിരുന്നുള്ളൂ. രണ്ടു മാസം മുൻപ് ഈവില വർധനവ് പൂർണമായും പിൻവലിച്ചിരുന്നു. ഇതോടെ ഇവിടെ എല്ലാ ബ്രാൻഡുകൾക്കും വിലക്കുറവായതിനാൽ കേരളത്തിൽ നിന്നും മാഹിയിലേക്ക് ഒഴുക്കുണ്ടായിരുന്നു.

രണ്ടുദിവസംമുൻപാണ് രംഗസ്വാമി സർക്കാർ എല്ലാ ബ്രാൻഡുകൾക്കും ഇരുപതു ശതമാനം എക്സൈസ് നികുതി വീണ്ടും എല്ലാ ബ്രാൻഡുകൾക്കും ചുമത്തിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന മയ്യഴിയിൽ മദ്യത്തിന്റെ വിലക്കുറവ് കാരണം ഇവിടങ്ങളിലേക്ക് മദ്യപരുടെ ഒഴുക്കുണ്ടായിരുന്നു. മാഹിയിൽ കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ബാറുകളും ചില്ലറ വിൽപ്പന ശാലകളും സജീവമായിട്ടുണ്ട്.