മയ്യഴി: പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി വീണ്ടും നീട്ടി. പട്ടികവർഗ-പിന്നോക്ക ജാതി സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് ആർ ശിവ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. ചീഫ് ജസ്റ്റ്സിന്റെ ബെഞ്ച് 21ന് ഹരജിയിൽ വാദം കേൾക്കും. അതുവരെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്താനും നിർദേശിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച വിജ്ഞാപനമിറക്കി മണിക്കൂറുകൾക്കകമാണ് ഹൈക്കോടതി ഇടപെടൽ. സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടി രണ്ടാംതവണയാണ് തടസപ്പെടുന്നത്. സംവരണത്തിലെ അപാകത ആരോപിച്ച് ഭരണകക്ഷി എംഎൽഎ പ്രകാശ്കുമാർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ആദ്യം നടപടി നിർത്തിയത്.

കോടതി ഉത്തരവ് പ്രകാരം എസ്ടി-പിന്നോക്കജാതി സംവരണം സംസ്ഥാന സർക്കാർ റദ്ദാക്കിയശേഷം വീണ്ടുംതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി, ഒഴുകരൈ നഗരസഭകളിലേക്ക് തിങ്കളാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കയാണ് നടപടി കോടതി മരവിപ്പിച്ചത്.

സ്പീക്കറുടെ നേതൃത്വത്തിൽ ബിജെപി, കോൺഗ്രസ്, ഡിഎംകെ, എൻആർ കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞ ശനിയാഴ്ച ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ച് തെരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ്-ഡിഎംകെ സഖ്യ തിങ്കളാഴ്ച പുതുച്ചേരി ബന്ദും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പോലെ നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ധർണയും നടത്തുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.