അങ്കമാലി: നെടുമ്പാശേരി, നെടുമ്പാശേരി, അങ്കമാലി,കാലടി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു 29) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, ദേഹോപദ്രവം, കവർച്ച, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. 2020 ൽ മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

2021 നവംബറിൽ തുറവൂർ മൂപ്പൻ കവലയിലെ ഒരു ഇറച്ചിക്കടയിൽ കത്തി വീശി ജോലിക്കാരനെ ആക്രമിച്ച് നാൽപ്പത്തയ്യായിരം രൂപയോളം കവർച്ച നടത്തുകയും, 35000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ കാപ്പ നിയമപ്രകാരം 36 പേരെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്‌പി കാർത്തിക്ക് പറഞ്ഞു.