തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചു. ഇതിനായി 24,690പോളിയോ വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിച്ചു. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്സിനേറ്റർമാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ തുള്ളി മരുന്ന് വിതരണം നടത്തിയത്. ഞായറാഴ്ച വാക്സിൻ കൊടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് അടുത്ത ദിവസങ്ങളിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി വാക്സിൻ നൽകുന്നതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 209573, കൊല്ലം 152347, പത്തനംതിട്ട 63568, ആലപ്പുഴ 120127, കോട്ടയം 104304, ഇടുക്കി 68621, എറണാകുളം 188798, തൃശൂർ 186176, പാലക്കാട് 177297, മലപ്പുറം 287313, കോഴിക്കോട് 186191, വയനാട് 53451, കണ്ണൂർ 143281, കാസർഗോഡ് 97494 എന്നിങ്ങനേയാണ് വാക്സിൻ നൽകിയത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സംസ്ഥാനതല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു.

ഒരു ദിവസം തന്നെ ആയിരക്കണക്കിന് കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകികൊണ്ട് സമൂഹത്തിലാകെ പോളിയോ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈയൊരു യജ്ഞത്തിന്റെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതൊരു വലിയ സന്ദേശം കൂടിയാണ്. പ്രത്യേകിച്ചും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നമുക്ക് പൂർണമായിട്ട് ഇത്തരത്തിലുള്ള രോഗങ്ങളോട് പ്രതിരോധം തീർക്കാൻ സാധിക്കണമെങ്കിൽ മനുഷ്യ സമൂഹത്തിലൊരു വലിയ വിഭാഗത്തിന് രോഗ പ്രതിരോധശേഷി ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിനാൽ എല്ലാവരും കുട്ടികൾക്ക് പൂർണ മനസോടെ പ്രതിരോധ വാക്സിനുകൾ നൽകണം. ഇതുപോലെതന്നെ കോവിഡ് രോഗത്തിനെതിരായ പ്രതിരോധവും. സാധ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും കോവിഡ് വാക്സിനും നൽകുന്നതാണ്. നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ അവരെ ശ്രദ്ധിച്ചില്ല എന്ന അവസ്ഥ ഉണ്ടാകരുത്. പോളിയോ ബാധിച്ച് കൈകാലുകൾ ശോഷിച്ചും ശരീരത്തിന് ആരോഗ്യ കുറവുണ്ടായും ജീവിക്കാനിടയാകരുത്. അവരുടെ ആരോഗ്യത്തെ മുൻനിർത്തി പോളിയോ തുള്ളിമരുന്ന് നൽകുന്ന യജ്ഞം വിജയിപ്പിക്കാൻ എല്ലാ രക്ഷിതാക്കളോടും അപേക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ചാണ് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിയത്. കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തി.

വി.കെ. പ്രശാന്ത് എംഎ‍ൽഎ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ്‌കുമാർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധർ, വാർഡ് കൗൺസിലർ പത്മ, ആരോഗ്യ വകുപ്പ് ഡയാക്ടർ ഡോ. ആർ.എൽ. സരിത, അഡീ. ഡയറക്ടർ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സന്ദീപ്, ഡി.എം.ഒ ഡോ. കെ.എസ്. ഷിനു., ഡി.പി.എം. ഡോ. പി.വി. അരുൺ ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. സി. പ്രതാപചന്ദ്രൻ, വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഖിൽ എന്നിവർ സന്നിഹിതരായി.