അമൃത്സർ: പഞ്ചാബിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി, രക്ഷാപ്രവർത്തിന് പിന്നാലെ ആശുപത്രിയിൽവെച്ച് മരിച്ചു. ഹൊശിയാർപുറിലെ ഗഡ്രിവാല ഗ്രാമത്തിൽനിന്നുള്ള റിതിക് റോഷൻ എന്ന ആറുവയസുകാരനാണ് സർക്കാർ ആശുപത്രിയിൽവെച്ച് മരിച്ചത്. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയത്.

വയലിൽ കളിക്കുന്നതിനിടയിൽ റിതികിനെ തെരുവു നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുകയും ഭയന്നോടുന്നതിനിടയിൽ ചാക്കുകൊണ്ട് മൂടിയ കുഴൽ കിണറിൽ വീഴുകയുമായിരുന്നു. കുട്ടിയെ ക്ലിപ് ഉപയോഗിച്ച് കുഴൽക്കിണറിൽ നിന്ന് പുറത്തെത്തിക്കാൻ തുടക്കത്തിൽ ശ്രമിച്ചുവെങ്കിലും കൂടുതൽ താഴേക്ക് പോകുകയായിരുന്നു. രക്ഷാപ്രവർത്തകർ കുഴൽകിണറിലേക്ക് ഓക്സിജൻ നൽകിയെങ്കിലും കുട്ടി ബോധരഹിതനായി.

കുഴൽക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക് റോഷൻ.