അമൃത്സർ: കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് രണ്ട് വർഷത്തേക്ക് നിർത്തിവെക്കണം എന്നാണ് അമരീന്ദർ സിങ് ആവശ്യപ്പെടുന്നത്. മൂന്ന് വർഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്ന് കർഷകരും ഒന്നര വർഷത്തേക്ക് നടപ്പാക്കാതിരിക്കാം എന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തതോടെയാണ് ഒത്തുതീർപ്പ് എന്ന നിലയിൽ അമരീന്ദർ സിങ് രണ്ടു വർഷം കാലാവധി എന്ന ആശയം മുന്നേട്ട് വെച്ചത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ ഒത്തുതീർപ്പ് ഫോർമുല അവതരിപ്പിച്ചത്.

‘എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കർഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചർച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാർഗമില്ല,' അമരീന്ദർ സിങ് പറഞ്ഞു. രാഷ്ട്രീയനേതാക്കളെ വേണ്ടെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അതിൽ നിന്നും മാറിനിൽക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കേന്ദ്ര സർക്കാരിനെയോ കണ്ടിട്ടില്ല. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ഒരു നിയമമോ മറ്റോ പിൻവലിക്കുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞുവെന്നും അമരീന്ദർ സിങ് പറഞ്ഞു.

ഗ്രെറ്റ ടൂൾകിറ്റ് കേസിലെ പൊലീസിന്റെയും കേന്ദ്രത്തിന്റെയും നടപടികളെ അമരീന്ദർ സിങ് രൂക്ഷമായി വിമർശിച്ചു. കർഷകനേതാക്കളുടെയും കർഷക പ്രതിഷേധത്തെ പിന്തുണച്ച വിദേശീയരും തദ്ദേശീയരുമായ ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിനെതിരെയാണ് അമരീന്ദർ സിങ് ശബ്ദമുയർത്തിയത്. അറസ്റ്റ് ചെയ്യുന്നത് വഴി കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുകയാണെന്നും ടൂൾകിറ്റ് അടക്കമുള്ള കേസുകൾ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് എന്നാൽ പ്രകോപനമാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിയണം. എന്നാൽ ഇന്ന് അവർ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. ആ ചെറിയ സ്വീഡിഷ് പെൺകുട്ടി(ഗ്രെറ്റ് തൻബർഗ്) ഒരു പ്രസ്താവന പറഞ്ഞതിന് നിങ്ങൾ അവളെ തടവിലിടുമെന്ന് പറയുന്നു. എന്ത് ലോജിക്കാണ് അതിലുള്ളത്? ഇപ്പോൾ ദാ ആ കുട്ടികളെ (ദിഷ രവിയടക്കമുള്ളവർ) അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ ആർക്ക് എന്ത് പ്രയോജനമാണുണ്ടായത്. വെറും അസംബന്ധമാണിത്. രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും മുന്നിലും ഇന്ത്യ ഇപ്പോൾ നാണം കെട്ടിരിക്കുകയാണ്,'അമരീന്ദർ സിങ് പറഞ്ഞു.

അതേസമയം, സമരം കൂതുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ നടത്താനാണ് കർഷക സംഘടനകളുടെ നീക്കം. ചർച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൽനിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കിൽ മാത്രം ചർച്ചയ്ക്ക് തയാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷണം ലഭിച്ചിട്ടില്ലെന്നു സംഘടനകൾ വ്യക്തമാക്കി. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കിസാൻ മഹാപഞ്ചായത്തുകൾ ഉത്തർപ്രദേശിൽ തുടരുകയാണ്.